കൊല്ലം: കായംകുളം താലൂക്ക് ആശുപത്രിയില്‍ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തില്‍ ഒന്‍പതു ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് നഴ്സുമാരെയും നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഡിഎംഒ ജമുന വര്‍ഗീസ് കണ്ടെത്തിയിരുന്നു.

പനിയെ തുടര്‍ന്ന് താലൂക് ആശുപത്രിയില്‍ എത്തിയപ്പോള്‍ അത്യാഹിത വിഭാഗത്തിലെ ബെഡില്‍ നിന്നാണ് കുട്ടിയുടെ തുടയില്‍ മാറ്റാര്‍ക്കോ ഉപയോഗിച്ച സൂചി തുളച്ചു കയറിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ജില്ലാ നഴ്സിങ് ഓഫീസറുടെ റിപ്പോര്‍ട്ട്, ജീവനക്കാരുടെ വിശദീകരണം എന്നിവ പരിശോധിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ആരോഗ്യവകുപ്പിന് കീഴിലുള്ള ഹെഡ് നഴ്സുമാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സംഭവത്തില്‍ കുട്ടിക്ക് മൂന്ന്, ആറ് മാസങ്ങളില്‍ മാത്രം എച്ച്ഐവി പരിശോധന നടത്തിയാല്‍ മതിയെന്നാണ് ഡിഎംഒയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിദഗ്ധ പാനലിന്റെ വിലയിരുത്തല്‍. കുട്ടിയുടെ ശരീരത്തില്‍ കയറിയ സൂചിയില്‍ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്നും എച്ച്ഐവി ബാധയ്ക്കുള്ള സാധ്യത കുറവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം.