കണ്ണൂര്‍ : തലശേരി - മാഹി ദേശീയ പാതയിലെ കടലോര പ്രദേശമായ തലായി ശ്രീ ബാലഗോപാല ക്ഷേത്രത്തില്‍ തൂക്കിയിട്ട നെയ് വിളക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ കുന്നരുവിലെ പി.വി പ്രകാശനാ (46) ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇയാള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന് തൂക്കിയിട്ട പതിനൊന്ന് നെയ് വിളക്കുകളും ഉരുളി, ചട്ടുകം എന്നി മോഷ്ടിച്ചത്.

ഞായറാഴ്ച്ച പകല്‍ മാഹിയിലെ ബാറില്‍ നിന്നും മദ്യപിച്ചതിനു ശേഷം മോഷണമുതല്‍ ഒരു ബക്കറ്റിലാക്കി ബസ് കയറാനായി നടന്നു പോകുമ്പോള്‍ നാട്ടുകാര്‍ കണ്ടു പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രകാശനെ കസ്റ്റഡിയിലെടുത്ത മാഹി പൊലിസ് മോഷണം നടന്ന സ്ഥലം തലശേരി ടൗണ്‍ പൊലിസ് പരിധിയിലായതിനാല്‍ വിവരം തലശേരി ടൗണ്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.

തലശേരി ടൗണ്‍ എസ്.ഐ വി.വി ദീപ്തിയുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു. ഇതു പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയത് പ്രകാശന്‍ തന്നെയാണെന്ന് സ്ഥിരികരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുരു പൂജയ്ക്ക് ഉപയോഗിച്ച വിളക്കുകളാണ് മോഷണം പോയത്. സംഭവ ദിവസം പുലര്‍ച്ചെ ക്ഷേത്രം പരികര്‍മ്മികള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് പൊലിസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. ഇതിനിടെയാണ് പ്രതി അറസ്റ്റിലാകുന്നത്. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രകാശനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.