കൊല്ലം: യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ആദിനാട് നോര്‍ത്ത് മണിമന്ദിരത്തില്‍ ചിക്കു (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഒളിവിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ആദിനാട് സായികൃപയില്‍ ഷാല്‍കൃഷ്ണനെ നേരത്തേ പോലീസ് പിടികൂടിയിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നിര്‍ധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ ഷാല്‍കൃഷ്ണന്‍ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയായിരുന്നു. പിന്നീട്, ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാല്‍ എന്നിവരോടൊപ്പം രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മര്‍ദിക്കുകയും കൂട്ടബലാല്‍സംഗം നടത്തുകയുമായിരുന്നു.

അറസ്റ്റിലായ ചിക്കുവിനെതിരേ ഓച്ചിറ പോലീസ് സ്റ്റേഷനില്‍ മുന്‍പും വധശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിക്കായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിവരവേയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.

കരുനാഗപ്പള്ളി എ.സി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.ബിജു, എസ്.ഐ.മാരായ ഷമീര്‍, ഷാജിമോന്‍, സജികുമാര്‍, എസ്.സി.പി.ഒ.മാരായ ഹാഷിം, രാജീവ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവില്‍ കഴിയുന്ന ഗുരുലാലിനായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടാനാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.