കണ്ണൂര്‍: പതിമൂന്നുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പോലീസുകാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശിയും കണ്ണൂര്‍ ചാലാട് വാടക വീട്ടില്‍ താമസക്കാരനുമായ കണ്ണൂര്‍ പോലീസ് ടെലികമ്യൂണിക്കേഷന്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ റസാഖിനെ (46) ആണ് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയെ വീട്ടിനകത്തും കാറിലും പീഡിപ്പിച്ചുവെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി കൗണ്‍സലിങ്ങിനിടെയാണ് പീഡനവിവരം പുറത്ത് പറഞ്ഞത്.

വിവാഹിതനായ പോലീസുകാരന്‍ ഭാര്യയെ നിയമാനുസൃതം ബന്ധം വേര്‍പെടുത്താതെ മറ്റൊരു യുവതിയെ മതാചാരപ്രകാരം വിവാഹം കഴിച്ചിരുന്നു. ഇതേതുടര്‍ന്ന് ആദ്യ ഭാര്യ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. യുവതി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ഏപ്രിലില്‍ ഈയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ.മാരായ പി.പി. ഷമീല്‍, അജയന്‍, എ.എസ്.ഐ. ഷാജി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.