തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂര്‍ കുടുങ്ങിയ സംഭവത്തില്‍ കൂടുതല്‍ നിയമനടപടികളിലേക്കില്ലെന്ന് അപകടത്തെ അതിജീവിച്ച രവീന്ദ്രന്‍ നായര്‍ പറയുമ്പോള്‍ അതും വിവാദത്തില്‍. രവീന്ദ്രന്‍നായര്‍ക്ക് ഇടതുപക്ഷവുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് വിലയിരുത്തല്‍. ഇതോടെ സസ്പെന്റ് ചെയ്ത ജീവനക്കാര്‍ക്കും തിരികെ ഉടന്‍ ജോലിയില്‍ പ്രവേശിക്കാനാകും.

സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്നും എന്നാല്‍ ഇത്തരമൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ വേണമെന്നും രവീന്ദ്രന്‍ പറഞ്ഞു. മന്ത്രി വീണാജോര്‍ജ് കാണാനെത്തിയപ്പോള്‍ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. രവീന്ദ്രന്‍ സി.പി.ഐയുടെ തലസ്ഥാനത്തെ പ്രധാനപ്പെട്ട പ്രവര്‍ത്തകനും ഭാര്യ മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയുമാണ്. ഇടതു ശുപാര്‍ശയിലാണ് ഭാര്യ ജോലിക്ക് കയറിയതെന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ബന്ധുത്വ നിയമനത്തിന് തെളിവാണ് ഇതെല്ലാം.

ഭാര്യ അടക്കം മെഡിക്കല്‍കോളേജില്‍ ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെ മോശമാക്കുന്ന തരത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകേണ്ടെന്ന് തീരുമാനിച്ചത്. ചില ജീവനക്കാരുടെ ഭാഗത്തെ വീഴ്ച ആരോഗ്യവകുപ്പിന്റെ വീഴ്ചയായി കാണാനാകില്ലെന്നും രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറി. അതേസമയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡീലക്സ് പേ വാര്‍ഡില്‍ രവീന്ദ്രന്‍ ചികിത്സയില്‍ തുടരുകയാണ്. മറ്റു പ്രശ്നങ്ങളില്ലെങ്കിലും നേരത്തെയുണ്ടായിരുന്ന നടവുന്റെ തേയ്മാനത്തിനുള്ള ചികിത്സകളാണ് നടക്കുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് രവീന്ദ്രന്‍.

എല്ലുരോഗ വിഭാഗം ഡോക്ടറെ കണ്ടശേഷം ശനി പകല്‍ 12നാണ് കൊച്ചുള്ളൂര്‍ റോസ് ഗാര്‍ഡന്‍സില്‍ ബി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കയറുന്നത്. മുകളിലേക്കുയര്‍ന്ന ലിഫ്റ്റ് അതിവേഗം താഴേക്കുവന്ന് മധ്യഭാഗത്തായി കുടുങ്ങുകയായിരുന്നു. 'ഉന്തിയും തള്ളിയും ചവിട്ടിയും അലമുറയിട്ടും നോക്കി, ആരും കേട്ടില്ല. ലിഫ്റ്റ് പെട്ടന്നുയര്‍ന്നപ്പോള്‍ ഫോണ്‍ തറയില്‍ വീണ് തകര്‍ന്നു. ഒരു വഴിയുമില്ലാതായി. രണ്ട് രാത്രി ലിഫ്റ്റില്‍. "-ഇതാണ് രവീന്ദ്രന്‍ നായര്‍ ഇതേ കുറിച്ച് പറയുന്നില്ല.

'തണുത്ത് മരവിച്ച തറയില്‍ ഇരിക്കാന്‍ തന്നെ പാടായിരുന്നു. ഭാര്യയുടെ കവിത അച്ചടിച്ചുവന്ന ദേശാഭിമാനിയുടെ ആറ്റുകാല്‍ പൊങ്കാല സപ്ലിമെന്റ് ബാഗില്‍ സൂക്ഷിച്ചിരുന്നു. തണുപ്പിനെ അകറ്റാന്‍ അത് വിരിച്ച് കിടന്നു ' - അദ്ദേഹം പറഞ്ഞു. ' പണ്ടേ സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിച്ചത്. ജനറല്‍ ആ ശുപത്രിയിലും മെഡിക്കല്‍ കോളേജിലുമൊക്കെയാണ് വരാറുള്ളത്. സൗകര്യങ്ങള്‍ മെച്ചപ്പെട്ടതിനാല്‍ ഇനിയും വരും. ചിലരുടെ തെറ്റിന് ആരോഗ്യവകുപ്പിനെ പഴിക്കാനില്ല. ചില ജീവനക്കാരുടെ നിരുത്തരവാദിത്തമാണ് പ്രശ്നം " അദ്ദേഹം കൂട്ടിച്ചേര്‍ത്തു.