ആലപ്പുഴ: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വ്യക്തി വിവരങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം പുറത്തുവിടും. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 'പുറത്ത് പറയാന്‍ പാടില്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പറയാന്‍ പറ്റില്ല. അത് വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യമാണ്. നമ്മുടെ നിയമപ്രകാരം വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യം പറയാനാകില്ല. വിവരാവകാശ കമ്മീഷനും സര്‍ക്കാരും പറഞ്ഞ കാര്യം ഒന്നുതന്നെയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നിയമപരമായി പഠിച്ചിട്ട് ഏതൊക്കെ കാര്യങ്ങള്‍ പുറത്തുവിടണം എന്നത് സംബന്ധിച്ച് തീരുമാനം എടുക്കും' സജി ചെറിയാന്‍ പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിരവധി കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ പ്രയാസങ്ങള്‍ പ്രതിസന്ധികള്‍, മുന്നോട്ടുള്ള വളര്‍ച്ച, അതിന്റെ ഭാവി ഇതിനെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാനായി ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കും. സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും അതിനായി ക്ഷണിക്കും. ഇന്ത്യയിലെയും ലോകസിനിമയിലെ പ്രമുഖരും കോണ്‍ക്ലേവില്‍ പങ്കെടുക്കും. സിനിമാരംഗത്തെ പുനര്‍ജീവിപ്പിക്കാനുളള നടപടി സര്‍ക്കാര്‍ രൂപികരിക്കും.

ഒരു വ്യക്തിയെ പേര് എടുത്ത് ഹേമ കമ്മീഷന്‍ പറഞ്ഞിട്ടില്ല. ചില സംശയങ്ങള്‍, ചില സാഹചര്യത്തെളിവുകള്‍ ഒക്കെയാണ് അവര്‍ പറയുന്നത്. അതുവച്ച് നമ്മുടെ നിയമമനുസരിച്ച് കേസുമായി പോകാന്‍ കഴിയില്ല. റിപ്പോര്‍ട്ടില്‍ ഒരു വ്യക്തിയുടെ പേര് ഇല്ലാത്തതിനാല്‍ ഏതെങ്കിലും വ്യക്തിയോ ഉദ്ദേശിച്ചാണോ കമ്മീഷന്‍ പറഞ്ഞതെന്ന് അറിയില്ല. കമ്മീഷന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവിട്ടിരുന്നു. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീമാണ് ഉത്തരവിട്ടത്. ആര്‍ടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

വിവരം പുറത്തുവിടുമ്പോള്‍ അവ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്നതാവരുത്. ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. 2019 ഡിസംബര്‍ 31നാണ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡബ്ല്യുസിസി ഉള്‍പ്പടെയുള്ളവര്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍.