കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പശ്ചിമ ബംഗാള്‍ രത്വാ പര്‍നാപ്പൂര്‍ സ്വദേശി മുഹമ്മദ് മുഷറഫ് (20)നെയാണ് ചെങ്ങമനാട് പോലീസ് തെലങ്കാനയിലെ ഗമ്മം രാമാനുജവാരത്ത് നിന്ന് സാഹസികമായി പിടികൂടിയത്.

സോഷ്യല്‍ മീഡിയ വഴിയാണ് പതിനാലുകാരിയായ അസം സ്വദേശിനിയെ പ്രതി പരാജയപ്പെട്ടത്. മൂന്നാറില്‍ കണ്‍സ്ട്രക്ഷന്‍ ജോലിയായിരുന്നു ഇയാള്‍ക്ക്. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ട്രെയ്‌നില്‍ ബംഗാളിലേക്ക് കടത്തി. അവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് പോലീസെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. പ്രതി ഒളിവില്‍പ്പോയി.

പശ്ചിമ ബംഗാള്‍ മാള്‍ഡ്, മുംബൈ സോലാപ്പൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു. പോലീസ് ഇവിടങ്ങളിലുമെത്തി അന്വേഷണം നടത്തി. ഒടുവില്‍ തെലുങ്കാന രാമാനുജവാരം ഉള്‍ഗ്രാമത്തില്‍ ഗ്യാംങ്ങുമൊത്ത് കഴിയുകയായിരുന്നു. പോലീസ് വേഷപ്രച്ഛന്നരായി എത്തി താമസ സ്ഥലം വളഞ്ഞാണ് പിടികൂടിയത്.

ഇയാളോടൊപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ചെറുത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ പി.കെ ബാലചന്ദ്രന്‍ , പി.എ തോമസ്, സീനിയര്‍ സി പി ഒ മാരായ കെ.ബി സലിന്‍ കുമാര്‍, കെ.ആര്‍ രാഹുല്‍, എം.എസ് സിജു എന്നിവരാണ് ഉണ്ടായിരുന്നത്.