വണ്ടിപ്പെരിയാര്‍: കാലിലെ നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതെന്നു കരുതി ചികിത്സ തേടാതിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന്‍ സൂര്യ (11) ആണു മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിക്കു പാമ്പുകടിയേറ്റതായി കണ്ടെത്തി. ക്കഴിഞ്ഞ 27നാണ് സംഭവം. സ്‌കൂളില്‍നിന്നു മടങ്ങിയയെത്തിയതു മുതല്‍ സൂര്യയുടെ കാലില്‍ നീരുണ്ടായിരുന്നു. കളിക്കുന്നതിനിടെ കാല്‍ ഉളുക്കിയതെന്നു കരുതി അടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു. ഇതിനിടെ തിരുമ്മുചികിത്സയും നടത്തി.

ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടര്‍ന്നു വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതോടെ പിന്നീടു തേനി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടന്‍ മരിച്ചു. തുടര്‍ന്നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. സംസ്‌കാരം നടത്തി. വണ്ടിപ്പെരിയാര്‍ ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണു സൂര്യ.

മാതാപിതാക്കള്‍ മരിച്ചതോടെ സഹോദരി ഐശ്വര്യയ്ക്കും ഭര്‍ത്താവിനും ഒപ്പമായിരുന്നു സൂര്യയുടെ താമസം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മിടുക്കനായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു. അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയങ്കരനായിരുന്നു. പ്രവൃത്തിപരിചയമേളയില്‍ എ ഗ്രേഡ് നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.