ന്യൂഡല്‍ഹി: കേവലം ആശയവിനിമയോപാധി മാത്രമല്ല, ഭാഷ, അത് ഒരു സംസ്‌കാരത്തിന്റെ ചിഹ്നം കൂടിയാണ്. ഏകദേശം എട്ട് ബില്യന്‍ ജനങ്ങള്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍ 7000 ഓളം വ്യത്യസ്ത ഭാഷകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ ഭാഷകളില്‍ ഏതാണ് തൊണ്ണൂറു ശതമാനവും, 1 ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് സംസാരിക്കുന്നത് എന്നത് മറ്റൊരു കാര്യം. എങ്കിലും ലോകത്തിന്റെ ബഹുസ്വരത നിലനിര്‍ത്തുന്നതില്‍ ഈ ഭാഷാ വൈവിധ്യം ഏറെ പ്രാധാന്യമുള്ള പങ്കാണ് വഹിക്കുന്നത്.

ഭാഷകളേയും ഓരോ കുടുംബങ്ങളായി തരം തിരിച്ചിട്ടുണ്ട്. പൊതുവായ ഒരു സ്രോതസ്സില്‍ നിന്നും പിറന്ന ഭാഷകളെയാണ് ഒരു കുടുംബമായി കണക്കാക്കുന്നത്. ഉദാഹരണത്തിന് ഇംഗ്ലീഷ്, ജര്‍മ്മന്‍, ഡച്ച് ഭാഷകള്‍ക്ക് സമാനമായ പാരമ്പരയ സ്രോതസ്സാണ് ഉള്ളത്. ഇവയെ ഇന്‍ഡോ- യൂറോപ്യന്‍ എന്ന ഭാഷാ കുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകള്‍ ഉള്‍പ്പെടുന്നത് റോമന്‍ ഭാഷാ കുടുംബത്തിലാണ്.

ഓരോ രാജ്യത്തും ബഹുഭൂരിപക്ഷം പേര്‍ സംസാരിക്കുന്ന ഒരു ഭാഷ ഉണ്ടാകുമെങ്കിലും, കുറേപ്പേര്‍ സംസാരിക്കുന്ന മറ്റൊരു ഭാഷകൂടി ഉണ്ടാകും ഉദാഹരണത്തിന് റഷ്യയില്‍ റഷ്യന്‍ ഭാഷയാണ് ഔദ്യോഗിക ഭാഷയെങ്കിലും ടാര്‍ടാര്‍ ഭാഷാ സംസാരിക്കുന്ന 42 ലക്ഷം പേര്‍ അവിടെയുണ്ട്. അതുപോലെ കാനഡയില്‍ ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. പക്ഷെ ജനാസംഖ്യയിലെ 21.4 ശതമാനം പേര്‍ ഫ്രഞ്ച് ഭാഷയും സംസാരിക്കുന്നവരാണ്.

അതുപോലെ, ലോകത്തില്‍ ജനസംഖ്യയില്‍ ഒന്നാമത് നില്‍ക്കുന്ന ഇന്ത്യയില്‍ ഹിന്ദിയാണ് പൊതുവെ ദേശീയ ഭാഷ എന്ന് കരുതപ്പെടുന്നുണ്ട്. ഇവിടെ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ പക്ഷെ, മറ്റൊരു ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷല്ല, ബംഗാളിയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 20 രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്, അന്താരാഷ്ട്ര ഭാഷ എന്ന പദവിയുള്ള ഇംഗ്ലീഷ് കേവലം രണ്ട് രാജ്യങ്ങളില്‍ മാത്രമാണ് ഏറ്റവും അധികം ആളുകള്‍ സംസാരിക്കുന്ന രണ്ടാം ഭാഷ ആയിട്ടുള്ളത് എന്നാണ്.

സൗദി അറേബ്യയാണ് ഇംഗ്ലീഷ് രണ്ടാം ഭാഷ എന്ന രീതിയില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള ഒരു രാജ്യം. ഇവിടെ 51.6 ശതമാനം പേരാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. മറ്റൊന്ന് ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ ആണ്. ഇരു രാജ്യങ്ങളിലും അറബിക് ആണ് ഔദ്യോഗിക ഭാഷ എന്നതും ശ്രദ്ധേയമാണ്.