കൊല്ലം: കൊല്ലത്ത് ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് ഓണ്‍ലൈനില്‍ വില്‍ക്കുന്ന യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ നരിക്കല്‍ സ്വദേശി സുബിന്‍ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിന്‍ എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സിസിടിവി ഇല്ലെന്ന് ഉറപ്പാക്കിയ സ്ഥലങ്ങളിലാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്.

ഇത്തരത്തില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലം റെയില്‍വേസ്റ്റേഷന്‍ പരിസരം, കെഎസ്ആര്‍സിടി ബസ് സ്റ്റാന്‍ഡ്, കുണ്ടറ, എഴുകോണ്‍, കൊട്ടാരക്കര, പുനലൂര്‍ തുടങ്ങി പലയിടങ്ങളില്‍ നിന്നാണ് സുബിന്‍ സുഭാഷും നിജിനും ചേര്‍ന്ന് ബൈക്കുകള്‍ മോഷ്ടിച്ചത്. പിന്നീട് ബൈക്കുകള്‍ പൊളിച്ച് പല ഭാഗങ്ങളാക്കി സമൂഹമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പാലീസ് പറഞ്ഞു.

വാഹനങ്ങളുടെ ലോക്കിളക്കാന്‍ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. തമിഴ്‌നാട്ടിലെ ആക്രി വ്യാപാരികള്‍ക്കും പ്രതികള്‍ വാഹന ഭാഗങ്ങള്‍ വിറ്റിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നിരവധി ബൈക്കുകളും വാഹനത്തിന്റെ ഭാഗങ്ങളും പ്രതികളുടെ വീടുകളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. പൊളിച്ച ബൈക്കുകളുടെ നമ്പര്‍ പ്ലളേറ്റുകളും കണ്ടെടുത്തു. ബൈക്കുകള്‍ നഷ്ടപ്പെട്ട നിരവധി പരാതിക്കാരാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്നത്.