പാലക്കാട്: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 96.57 ഗ്രാം എം.ഡി.എം.എ.യുമായി വാളയാറില്‍ ക്വട്ടേഷന്‍ സംഘാംഗവും സുഹൃത്തായ യുവതിയും പിടിയില്‍. എറണാകുളം തമ്മനം ചക്കരപ്പറമ്പ് മടത്തിനാത്തുണ്ടി വീട്ടില്‍ ഹാരിസ് (41), കൊല്ലം കരുനാഗപ്പള്ളി ആലുങ്കടവ് കുന്നേത്തറ പടീറ്റതില്‍ വീട് ഷാഹിന (22) എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരുവില്‍നിന്ന് ബസ് മാര്‍ഗ്ഗം ലഹരി കടത്താന്‍ ശ്രമിക്കവെ വാളയാര്‍ ടോള്‍ പ്ലാസയില്‍ വെച്ച് ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും വാളയാര്‍ പോലീസും നടത്തിയ പരിശോധനയില്‍ പിടിയിലാവുക ആയിരുന്നു. പ്രതി ഹാരിസ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ക്വട്ടേഷന്‍സംഘാംഗവുമാണെന്ന് പോലീസ് പറഞ്ഞു. ഗുണ്ടയായ പെരുമ്പാവൂര്‍ അനസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതിയുള്‍പ്പെട്ട ലഹരിവില്പനശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പാലക്കാട് എ.എസ്.പി. അശ്വതി ജിജി, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഡാന്‍സാഫ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഹര്‍ഷാദ്, സബ് ഇന്‍സ്‌പെക്ടര്‍ ജീഷ്‌മോന്‍ വര്‍ഗീസ്, എ.എസ്.ഐ. റഹീം മുത്തു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാഫി, ജയന്‍, വിനീഷ്, മുഹമ്മദ് ഷനോസ്, മൈഷാദ്, ബിജുമോന്‍, ബി. ഷിബു, കെ. ലൈജു, ബ്ലസ്സന്‍, കെ. ദിലീപ്, ടി.ഐ. ഷെമീര്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ വി.ആര്‍. സജന എന്നിവരും ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, രാജ എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാര്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ ലഹരിമരുന്നുമായി പിടികൂടിയത്.