റാന്നി: മദ്യനിരോധന ദിവസം ചാരായം വിറ്റ രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. സീതത്തോട് ടൗണില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് ചാരായ വില്‍പന നടത്തിയ കോട്ടക്കുഴി പുതുപ്പറമ്പില്‍ ജയേഷ് കുമാറി(38) നെ അറസ്റ്റ് ചെയ്തു. മൂന്നു ലിറ്റര്‍ ചാരായം ഇയാളില്‍ നിന്ന് കണ്ടെടുത്തു. സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു.

ചാരായ വില്‍പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ചിറ്റാര്‍ എക്സൈസ് പാര്‍ട്ടിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സീതക്കുഴി കുന്നേല്‍ വീട്ടില്‍ തോമസി(61) നെ ഒരു ലിറ്റര്‍ ചാരായവുമായി വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇരുവരും പുലര്‍ച്ചെ മുതല്‍ എക്സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഫോണില്‍ അറിയിക്കുന്നതനുസരിച്ച് ആവശ്യക്കാര്‍ക്ക് ചാരായം എത്തിച്ച് നല്‍കുകയാണ് ഇവര്‍ ചെയ്തത്. പ്രതികളെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചിറ്റാര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ജി. രാജേഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു പി .വിജയന്‍, പ്രിവന്റീവ് ഓഫീസര്‍ ഡി. അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഫ്സല്‍ നാസര്‍, ആസിഫ് സലിം, എ. ഷെഹിന്‍, ശാലിനി രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.