തൃശ്ശൂര്‍: റഷ്യയിലെ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ ഇരയായവരില്‍ തൃശ്ശൂര്‍ സ്വദേശിയുമെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയില്‍ റഷ്യന്‍ സൈനിക ക്യാമ്പില്‍ കാന്റീന്‍ ജീവനക്കാരനായിരുന്നു ഇയാള്‍. റഷ്യയിലെ ഇന്ത്യക്കാര്‍ വഴിയാണ് സംഭവം നാട്ടിലറിഞ്ഞത്.

യുക്രൈന്‍ ആക്രമണത്തെപ്പറ്റി മലയാളി അസോസിയേഷനില്‍പ്പെട്ടവരുടെ ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. എന്നാല്‍, ദിവസങ്ങളായി ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലെന്നും പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കര്‍, സുരേഷ്‌ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.