ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ബലം പ്രയോഗിച്ച് പുറത്താക്കി പകരം പുതിയ പ്രിന്‍സിപ്പലിനെ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രയാഗ്രാജിലെ ബിഷപ്പ് ജോണ്‍സണ്‍ ഗേള്‍സ് സ്‌കൂളിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാതില്‍ തകര്‍ത്താണ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് അതിക്രമിച്ച് ആള്‍ക്കൂട്ടം എത്തിയതും പ്രിന്‍സിപ്പലിനെ ബലപ്രയോഗത്തിലൂടെ കീഴടക്കിയതും.

യു.പി.പി.എസ്.സി. പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവും വിവാദവുമാണ് സംഭവത്തിന്റെ അടിസ്ഥാന കാരണമായി ദേശീയ മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ബിഷപ്പുള്‍പ്പെടെ നിരവധി വ്യക്തികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അതിക്രമിച്ച് കയറുന്നതും ബലം പ്രയോഗിച്ച് ഫോണ്‍ പിടിച്ചുവാങ്ങുന്നതും ഓഫീസില്‍ നിന്ന് നീക്കം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സ്ഥാപനത്തിന്റെ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സ്‌കൂള്‍ ജീവനക്കാര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കയറി, ഉടന്‍ ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രിന്‍സിപ്പല്‍ എതിര്‍ത്തതോടെ ബലപ്രയോഗത്തിലൂടെ കസേരയില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് പുതിയ പ്രിന്‍സിപ്പല്‍ ഷെര്‍ലിന്‍ മാസിയെ കസേരയില്‍ ഇരുത്തി കൈയടിയോടെ സ്വീകരിക്കുകയായിരുന്നു.

ഫെബ്രുവരി 11ലെ യു.പി.പി.എസ്.സി. റിവ്യൂ ഓഫീസര്‍-അസിസ്റ്റന്റ് റിവ്യൂ ഓഫീസര്‍ (ആര്‍ഒ-എആര്‍ഒ) ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പടെ നടത്തിയെന്നാണ് ആരോപണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) അറസ്റ്റ് ചെയ്തവരില്‍ സ്റ്റാഫ് അംഗമായ വിനീത് ജസ്വന്ത് ഉണ്ടെന്നും പ്രിന്‍സിപ്പല്‍ പരുള്‍ സോളമന് അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നും ലഖ്നൗ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ്പ് മോറിസ് എഡ്ഗര്‍ ഡാന്‍ പറഞ്ഞു.

പരുള്‍ സോളമനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ഷെര്‍ലി മാസൈയെ പുതിയ പ്രിന്‍സിപ്പലായി നിയമിച്ചതായും തുടര്‍ന്ന് ഓഫിസിലെത്തിയപ്പോള്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കാതിരിക്കുകയായിരുന്നുവെന്നും ബിഷപ്പ് ഡാന്‍ വ്യക്തമാക്കി. പരീക്ഷ തുടങ്ങുന്നതിന് മുമ്പായി ചോദ്യ പേപ്പര്‍ ചോര്‍ന്നിരുന്നു. സ്‌കൂളിലെ പരീക്ഷാ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ വിനീത് യശ്വന്ത് ഉള്‍പ്പെടെ പത്ത് പേരെ യുപി സ്‌പെഷ്യല് ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷ ദിവസം രാവിലെ പരീക്ഷാകേന്ദ്രത്തില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ചോദ്യപേപ്പര്‍ ചോര്‍ത്തുകയായിരുന്നു.

പരുള്‍ സോളമന്റെ പരാതിയെ തുടര്‍ന്ന് എന്‍എല്‍ ഡാന്‍, ബിഷപ്പ് മൗറീസ് എഡ്ഗര്‍ ഡാന്‍, വിനീത, സഞ്ജീത് ലാല്‍, വിശാല്‍ നേവല്‍ സിങ്, ആര്‍കെ സിങ്, തരുണ്‍ വ്യാസ്, അഭിഷേക് വ്യാസ് തുടങ്ങി നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതരായവരും വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണ്.