തൊടുപുഴ: വയനാട് ചൂരല്‍മലയില്‍ ബെയ്ലി പാലം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത് തൊടുപുഴ സ്വദേശിയായ മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുന്നത്. രാപകലില്ലാതെ വിശ്രമവേളകളില്ലാതെ വയനാട്ടില്‍ സൈനികര്‍ ചേര്‍ന്ന് ബെയ്‌ലി പാലം നിര്‍മ്മിച്ചത് വിനോദ് ടി മാത്യു നല്‍കിയ ആത്മ വിശ്വാസത്തിന്റെ കരുത്തിലായിരുന്നു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അതിവിശിഷ്ട സേവാ മെഡല്‍ ലഭിച്ചയാളാണ് അദ്ദേഹം. 35 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ വിനോദ് ടി.മാത്യു ജൂലൈ ഒന്നിനാണ് ആര്‍മി റെസ്‌ക്യൂ ഫോഴ്‌സ് കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജിഒസി) ആയി ചാര്‍ജ് എടുത്തത്.
തിരുവനന്തപുരം സൈനിക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1988ല്‍ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു.

ഇന്ത്യപാക്ക്, ഇന്ത്യചൈന അതിര്‍ത്തികളിലും സേവനമനുഷ്ഠിച്ചു. മണിപ്പുര്‍ ഉള്‍പ്പെടുന്ന 4 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഡിവിഷനല്‍ കമാന്‍ഡ് ഓഫിസറായും പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേനയുടെ ഭാഗമായി കോംഗോയിലും സുഡാനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022ല്‍ യുദ്ധ്‌സേവാ മെഡല്‍ ലഭിച്ചിരുന്നു. ഏഴുമുട്ടം മാളിയേക്കലില്‍ പരേതരായ മാത്യുറോസക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. മക്കള്‍: ടിഫാനി, മെവിന്‍.