മുണ്ടേരി: വയനാട് ഉരുള്‍പൊട്ടലില്‍പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്താനെത്തിയ സംഘത്തെ സഹായിച്ച ശേഷം പ്രാതല്‍ കഴിക്കാന്‍ വീട്ടിലേക്കു പോയതായിരുന്നു വനംവകുപ്പ് വാച്ചര്‍ കുട്ടന്‍. അപ്പോഴാണ് പുഴയില്‍ തീരത്തോടു ചേര്‍ന്ന് ഒരുഭാഗത്ത് കുറച്ചു നായ്ക്കള്‍ നിന്നു കുരയ്ക്കുന്നതു കുട്ടന്റെ ശ്രദ്ധയില്‍ പെട്ടത്.

പുലര്‍ച്ചെ വരുമ്പോള്‍ ആ ഭാഗത്തുനിന്ന് മണമുണ്ടായിരുന്നതിനാല്‍ മൃതദേഹമായിരിക്കുമെന്ന കണക്കുകൂട്ടലില്‍ ചെന്നു നോക്കി. തിട്ടയിടിഞ്ഞ ഭാഗത്ത് തോളെല്ലിന്റേതെന്നു തോന്നിക്കുന്ന ഒരു ഭാഗമാണ് ആദ്യം കണ്ടത്. നായ്ക്കളെ ഓടിച്ച ശേഷം ഓടിച്ചെന്ന് കടവിനടുത്തുള്ള വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.എസ്.ജയ് കുമാര്‍, വി.വിപിന്‍ മാത്യു, വി.പി.ജാഫര്‍ ഷരീഫ് എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

കൈക്കോട്ട് ഉപയോഗിച്ചും കൈകൊണ്ടു മാന്തിയും മൃതദേഹം പുറത്തെടുത്തു. മണ്ണില്‍ പുതഞ്ഞ 2 മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയും വലത് കയ്യും അരയുടെ താഴ്ഭാഗവുമില്ലാത്ത മൃതദേഹമാണ് കണ്ടെത്തിയത്. പുരുഷന്റേയോ സ്ത്രീയുടേയോ എന്ന് വ്യക്തമല്ല. രണ്ടാഴ്ചയായി തിരച്ചിലിന്റെ തുടക്കകേന്ദ്രമായ ഇരുട്ടുകുത്തി കടവിന് 100 മീറ്റര്‍ താഴെയായിരുന്നു ആ മൃതദേഹം കിടന്നത്.

ഉരുള്‍പൊട്ടലിനു ശേഷം ചാലിയാറില്‍ പുതുതായി രൂപപ്പെട്ട മണ്‍തിട്ടകള്‍ക്കിടയില്‍ ഇത്തരത്തില്‍ ഇനിയും മൃതദേഹങ്ങള്‍ അടിഞ്ഞുകിടക്കാനുള്ള സാധ്യതയാണ് ഇതു തെളിയിച്ചത്. വനത്തിനകത്ത് വിവിധ സംഘങ്ങളായി തിരിഞ്ഞ് ജില്ലാ അതിര്‍ത്തിയായ പരപ്പന്‍പാറ കടന്നും ഇന്നലെ വിവിധ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തി.

മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ ഇവിടെനിന്ന് ലഭിച്ചില്ല. തണ്ടര്‍ബോള്‍ട്ട്, എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാ സേന, എംഎസ്പി, വനംവകുപ്പ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വനത്തിനകത്തെ തിരച്ചില്‍. ഇതിനു പുറമേ സിവില്‍ ഡിഫന്‍സ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയും തിരച്ചിലില്‍ പങ്കെടുത്തു. ഇരുട്ടുകുത്തി മുതല്‍ ചാലിയാര്‍മുക്ക് വരെ ചാലിയാറിന്റെ താഴെ ഭാഗത്തും തിരച്ചില്‍ നടന്നു. ഇവരാണ് ഒരു ശരീരഭാഗം കണ്ടെടുത്തത്.