തൊടുപുഴ: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കൃഷിയിടം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി തൊടുപുഴയിലെ ഫ്രൂട്‌സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്തുനല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അര്‍ഹതപ്പെട്ടവരുമായി ആശയവിനിമയം നടത്തി അനുയോജ്യമായ പ്രദേശത്തായിരിക്കും ഇത് നല്‍കുന്നത്.

എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരുന്നതിനായി നല്ല കൃഷിത്തോട്ടം ഒരുക്കിക്കൊടുക്കാനാണ് ഫ്രൂട്‌സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ശ്രമിക്കുന്നത്.

ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ശാശ്വത ആശ്വാസം ലഭിക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കാനായി സര്‍ക്കാരുമായി കൈകോര്‍ക്കുമെന്നും കമ്പനി ഭാരവാഹികള്‍ അറിയിച്ചു.

ഫ്രൂട്‌സ് വാലി കമ്പനി ചെയര്‍മാന്‍ അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ജോസി കൊച്ചുകുടി, മെമ്പര്‍മാരായ ജോണ്‍ മുണ്ടന്‍കാവില്‍, അഡ്വ.ജെറിന്‍ തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.