ചിന്നക്കനാല്‍: കാട്ടാനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ചക്കക്കൊമ്പനും മുറിവാലന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുറിവാലന്‍ നിലംപതിച്ചു. അതീവഗുരുതരാവസ്ഥയിലായ ആനയ്ക്ക് വനംവകുപ്പ് അധികൃതര്‍ ചികിത്സ നല്‍കാന്‍ തുടങ്ങി. ചിന്നക്കനാല്‍, പൂപ്പാറ, ശാന്തന്‍പാറ മേഖലകളില്‍ നാശംവിതയ്ക്കുന്ന ഇറുവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊമ്പുകോര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചയോടെ ചിന്നക്കനാല്‍ വിലക്കിന് സമീപത്തുള്ള അറുപതേക്കര്‍ ചോലയില്‍ ആന വീഴുകയായിരുന്നു.

മുറിവാലന്റെ ദേഹത്ത് 15 കുത്തേറ്റിട്ടുണ്ട്. പിന്‍ഭാഗത്തും കാലിനുമേറ്റ പരിക്ക് അതീവഗുരുതരമാണ്. 10 ദിവസം മുമ്പാണ് ഇരുവരും ഏറ്റുമുട്ടല്‍ തുടങ്ങിയത്. 21നുണ്ടായ ഏറ്റുമുട്ടലിലാണ് മുറിവാലന്റെ ഇടത്തെ പിന്‍കാലിന് പരിക്കേറ്റത്. തുടര്‍ന്ന് ആന നടക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ വനംവകുപ്പ് ആനയെ നിരീക്ഷിക്കാന്‍ തുടങ്ങി. ആനകള്‍തമ്മില്‍ പിന്നീടും ഏറ്റുമുട്ടിയെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകല്‍ ചിന്നക്കനാല്‍ ഭാഗത്ത് മുറിവാലനെ നാട്ടുകാര്‍ കണ്ടിരുന്നു. ഈസമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നു. പിന്നീട് അവശനിലയിലായ ആന ശനിയാഴ്ച പുലര്‍ച്ചയോടെയാണ് വീണത്. ആക്രമണത്തിനുശേഷം ചക്കക്കൊമ്പന്‍ ചിന്നക്കനാല്‍ മേഖലയില്‍ തുടരുകയാണ്. അരിക്കൊമ്പനെ മേഖലയില്‍നിന്ന് പിടിച്ചുമാറ്റിയശേഷം പ്രദേശത്ത് ഏറ്റവുമധികം നാശംവിതച്ച കാട്ടാനകളിലൊന്നാണ് ചക്കക്കൊമ്പന്‍.

ചികിത്സ തുടങ്ങി
ദേവികുളം റേഞ്ച് ഓഫീസര്‍ പി.വി.വെജി, വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.അനുരാജ്, ആര്‍.ആര്‍.ടി. എന്നിവരുടെ നേതൃത്വത്തില്‍ ആനയ്ക്ക് ചികിത്സ തുടങ്ങി. ആന്റിബയോട്ടിക്കുകള്‍ നല്‍കുകയും ദേഹത്ത് വെള്ളമൊഴിച്ച് തണുപ്പിക്കുകയും ചെയ്യുന്നുണ്ട്. ആനയെ എഴുന്നേല്‍പ്പിക്കാനാണ് ശ്രമം. രണ്ട് ആനകളും മദപ്പാടിലല്ലെന്നും, ആനകള്‍ തമ്മിലുള്ള സംഘര്‍ഷം പതിവാണെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ആക്രമണത്തില്‍ ആന വീഴുന്നത് അപൂര്‍വസംഭവമാണ്.