മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് തിരൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്. 2021 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിഞ്ഞത് മുതല്‍ ഇയാള്‍ ഭാര്യയെ നിരന്തരം മര്‍ദിക്കുക ആയിരുന്നു.

വിവാഹത്തിന് പിന്നാലെ ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യപ്പെട്ട് മണികണ്ഠന്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നായിരുന്നു തിരുന്നാവായ സ്വാദേശിനിയായ യുവതിയുടെ പരാതി. തിരുന്നാവയയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയും മണികണ്ഠന്‍ മര്‍ദിച്ചിരുന്നു. യുവതി നാല് മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു മര്‍ദ്ദനം. ഇതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ യുവതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജി കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് മണികണ്ഠനെ കോടതി ശിക്ഷിച്ചത്.