രു റിയാലിറ്റി ഷോയ്ക്കിടെ മമ്മൂട്ടിയെ കുറിച്ച് തമാശ രൂപേണ പറഞ്ഞ വാക്കുകൾ നടി ലിച്ചിയെ കുറച്ചൊന്നുമല്ല പുലിവാല് പിടിപ്പിച്ചത്. ട്രോളുകളുമായി മമ്മൂട്ടി ആരാധകർ കൂട്ടത്തോടെ ഫേസ്‌ബുക്കിൽ എത്തിയപ്പോൾ കരഞ്ഞു കൊണ്ട് ലിച്ചി ഫേസ്‌ബുക്ക് ലൈവിലും എത്തിയിരുന്നു. ഒടുവിൽ ലിച്ചിയുടെ കരച്ചിൽ കണ്ട മമ്മൂട്ടിയുടെയും കരൾ അലിഞ്ഞു.

മമ്മൂട്ടി തന്നെ നേരിട്ടു വിളിച്ചുവെന്നും ഏതു സാഹചര്യങ്ങളെയും നേരിടാൻ ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മാത്രം മതിയെന്നും അന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. മമ്മൂട്ടിയോട് സംസാരിച്ചത് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. അങ്കമാലി ഡയറീസിന് ശേഷം നായികയായി അഭിനയിക്കാൻ ആദ്യം ലഭിച്ച ക്ഷണം മമ്മൂട്ടിയോടൊപ്പമായിരുന്നു. എന്നാൽ ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയ അവസരത്തിലാണ് വെളിപാടിന്റെ പുസ്തകത്തിലെത്തിയത്. ഉടൻ തന്നെ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് താനെന്നും അന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് അന്ന രേഷ്മ രാജൻ. ഒരു ചാനൽ പരിപാടിയിൽ കുസൃതി ചോദ്യത്തിന് ഉത്തരം നൽകിയതായിരുന്നു അന്ന. മമ്മൂട്ടിയും ദുൽഖറും വന്നാൽ ആരുടെ നായികയാകുമെന്ന് ചോദിച്ചപ്പോൾ, ദുൽഖർ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നൽകി.

ഇത് ഇത് മമ്മൂട്ടിയുടെ ചില ആരാധകരെ ചൊടിപ്പിച്ചു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ അന്നയ്ക്ക് നേരെ കടുത്ത ആക്രമണമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഫേസ്‌ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരഞ്ഞാണ് സംസാരിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മമ്മുക്ക വിളിച്ചു സംസാരിച്ചു... ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, അതും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാൻ ലൈവ് വന്നത്... ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോൾ.
എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോൾ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തിൽ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാൻ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു.
ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാൻ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തിൽ എത്തിയതും... ഉടൻ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളിൽ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാൻ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി...
നിങ്ങളുടെ സ്വന്തം,
ലിച്ചി