'കൊല്ലാൻ അവരും ചാവാതിരിക്കാൻ ഞാനും'- ഒരു സിനിമയുടെ പരസ്യവാചകത്തിൽ പറഞ്ഞതുപോലുള്ള ഒരു ജീവിതം തന്നെയാണ്, ഇന്ത്യൻ വംശജനായ ലോക പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാർ റുഷ്ദിയുടേത്. ഒരു വ്യക്തിയെ കൊല്ലുക എന്ന ആവശ്യത്തിനായി ഏറ്റവും കൂടുതൽ തുക ചെലവിട്ടതും, രക്ഷിക്കാനായി ഏറ്റവും കൂടുതൽ തുക ചെലവിട്ടതും ഇദ്ദേഹത്തിന് വേണ്ടി തന്നെ ആയിരിക്കണം. ഏതാണ്ട് നൂറുകോടി ഡോളർ ആണ് ബ്രിട്ടനും അമേരിക്കയും റുഷ്ദിക്ക് സുരക്ഷ ഒരുക്കാൻ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ചെലവിട്ടത്. ആ അർത്ഥത്തിൽ നോക്കുമ്പോൾ, ലോകത്തിലെ ഏറ്റവും വിലപിടിച്ച ജീവനാണ് സൽമാർ റുഷ്ദി എന്ന ഈ 75കാരന്റെത്!

അൽഖായിദ തൊട്ട് ഐസിസ്വരെയുള്ള ഇസ്ലാമിക തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിൽ നമ്പർ വൺ ആണ് ഇദ്ദേഹം. കോടികളാണ് ഈ സംഘടനകൾ റുഷ്ദിയെ കൊല്ലാൻ വേണ്ടി ചെലവിട്ടത്. മൂന്നുതവണ തലനാരിഴക്കാണ് അദ്ദേഹം ഭീകരാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്. റുഷ്ദിയെന്നപേരിൽ ആളുമാറി കൊന്ന അനുഭവം പോലുമുണ്ട്. വിഷം ചേർക്കുമെന്ന ഭയത്താൽ ഭക്ഷണംപോലും പരിശോധിച്ചശേഷം കഴിച്ച്, പേര് മാറ്റി, രൂപം മാറ്റിയാണ് റുഷ്്ദി ഒരു വ്യാഴവട്ടക്കാലം ജീവിച്ചത്. എന്നിട്ടും ഇപ്പോൾ ഇതാ, എല്ലാം വേട്ടകളും അവസാനിച്ചു എന്ന് തോന്നിയ ഇടത്തുനിന്ന് അയാൾ വീണ്ടും ക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു.

പടിഞ്ഞാറൻ ന്യുയോർക്കിൽ, ഒരു പ്രഭാഷണത്തിനിടെ ആയിരുന്നു ഇന്നലെ വൈകുന്നേരം അക്രമി സ്റ്റേജിൽ ഓടിക്കയറി റുഷ്ദിയെ 15 തവണ കുത്തിയത്. ഹാദി മത്താർ എന്ന 24 കാരനായ യുവാവിനെ സംഭവസ്ഥലത്ത് വെച്ചു തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തിനു പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ഇറാൻ സർക്കാരിനോടും ഇസ്ലാമിക് റിപ്പബ്ലിക് ഗാർഡിനോടും ഉള്ള സ്നേഹവും ആഭിമുഖ്യവുമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പറയുന്നതായി ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

റഷ്ദിയുടെ പുറകിൽ കൂടി ഓടിയെത്തിയ ഇയാൾ പതിനഞ്ച് തവണ റഷ്ദിയെ കുത്തിയതായി ദൃക്സാക്ഷികൾ പറയുന്നു. കുത്തിയതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മത്താറിനെ, സ്റ്റേജിലേക്ക് ഇരച്ചു കയറിയ ജനക്കൂട്ടമായിരുന്നു പിടികൂടിയത്. കേഴ്‌വിക്കാർക്കിടയിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ റഷ്ദിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് വ്യോമമാർഗ്ഗം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൻസിൽവാനിയയിലെ എറിയിൽ അദ്ദേഹം ഇപ്പോൾ ആശുപത്രി ചികിത്സയിലാണ്. അതീവ ഗുരുതര നിലയിലായ അദ്ദേഹത്തിന്റെ കാഴ്‌ച്ച ശക്തി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

ഇത്രയൊക്കെ ചെയ്യാൻ മാത്രം റുഷ്ദി എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിച്ചാൽ നാം ചിരിച്ചുപോകും. ഒരു പുസ്തകം എഴുതി. അതിൽ ഇസ്ലാമിനെയും പ്രവാചകനെയും അപമാനിച്ചു എന്നാണ് ആരോപണം. എന്നാൽ 'സത്താനിക്ക് വേഴ്സ്സ്' എന്ന വിവാദ പുസ്തകം വായിച്ച നിഷ്പക്ഷരായ ഒരാളും അത് ഒരു ഇസ്ലാമിക വിരുദ്ധ പുസ്തകമാണെന്ന് പറഞ്ഞിട്ടില്ല.

മുംബൈയിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്

്അഹമ്മദ് സൽമാൻ റുഷ്ദി എന്ന് മൂഴവൻ പേരുള്ള അദ്ദേഹം ജൂൺ 19, 1947നു ഇന്ത്യയിലെ ബോംബെ നഗരത്തിൽ ജനിച്ചത്. സമ്പന്നമായ ഒരു കാശ്മീർ മുസ്ലിം കുടുംബം ആയിരുന്നു അത്. പിതാവ് അനീസ് അഹമ്മദ് റുഷ്ദി, കേംബ്രിഡ്ജിൽ പഠിച്ച അഭിഭാഷകനും ബിസിനസുകാരും ആയിരുന്നു. മാതാവ് നെഗിൻ സ്‌കൂൾ അദ്ധ്യാപിക ആയിരുന്നു. മൂന്ന് സഹോദരിമാരുമായി രസകരമായിരുന്നു തന്റെ ബാല്യം എന്നാണ് റുഷ്ദി പിന്നീട് എഴുതിയത്. വിഭജനത്തിനുശേഷം പിതാവ് പാക്കിസ്ഥാനിലേക്ക് പോയപ്പോൾ, റുഷ്ദി ലണ്ടനിൽ സെറ്റിൽ ചെയ്യുകയാണ് ചെയ്തത്. വൈകാതെ അദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വവും ലഭിച്ചു. പക്ഷേ അദ്ദേഹത്തിന്റെ എഴുത്തിൽ മുഴുവൻ നിറഞ്ഞു നിന്നത്, ഇന്ത്യൻ ഉപഭുഖണ്ഡം തന്നെ ആയിരുന്നു.

മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തമായി ചെറുപ്പത്തിലേ എഴുത്തുകാൻ ആവണം എന്നായിരുന്നു റുഷ്ദിയുടെ ആഗ്രഹം. പഴയ ബോംബെയിൽ വളർന്ന റുഷ്ദിക്ക് അച്ഛൻ അലാവുദ്ദീനും അത്ഭുതവിളക്കും, ആലീസിന്റെ ലോകവും, ആയിരത്തൊന്ന് രാവുകളുമൊക്കെ പിതാവ് സ്വന്തമായി രൂപപ്പെടുത്തിയ വ്യാഖ്യാനങ്ങളിലൂടെയാണ് പറഞ്ഞു കേൾപ്പിച്ചത്. അദ്ദേഹം മകന് ഒരിക്കലും പുസ്തകങ്ങളിൽ നിന്ന് നേരിട്ട് കഥ വായിച്ചു കൊടുത്തിരുന്നില്ല. പിന്നീട് ബോഡിങ് സ്‌കൂൾ വിദ്യാഭ്യാസത്തിനിടയിലാണ്, സാഹിത്യത്തിൽ കമ്പം കയറുന്നത്. ഇംഗ്ലണ്ടിലെ സ്‌കൂൾ ജീവിത കാലമാണ് തന്നെ മാറ്റിമറിച്ചതെന്ന് റുഷ്ദി എഴുതിയിട്ടുണ്ട്. കേംബ്രിഡ്ജിൽ നിന്ന് ബിരുദം കഴിഞ്ഞിറങ്ങും വരെ സൽമാൻ ഒന്നും എഴുതിയില്ല. അതിനു ശേഷം 12 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം തന്റെ ആദ്യ നോവൽ എഴുതുന്നത്. 1975ൽ പ്രസിദ്ധീകരിച്ച ഗ്രിംസ് എന്ന ആദ്യ നോവൽ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ രണ്ടാമത്തെ നോവലായ മിഡ് നൈറ്റ് ചിൽഡ്രണിലൂടെ ആ പുതിയ എഴുത്തുകാരനെ ലോകം അറിഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ തുടങ്ങുന്ന ആ പുസ്‌കകമാണ് റുഷ്ദിയെ ലോക പ്രശസ്തനാക്കിയത്. മിഡ്‌നൈറ്റ് ചിൽഡ്രൻ ബുക്കർ പ്രൈസ് നേടി. പക്ഷേ 1988ൽ പുറത്തുവന്ന 'സാത്താനിക് വേഴ്‌സസ്' അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചു. പുസ്തകത്തിൽ മതനിന്ദയുണ്ടെന്ന് ആരോപിച്ച് റുഷ്ദിയെ വധിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖുമേനി ഫത്വ പുറപ്പെടുവിച്ചു. ഓരോ വർഷം പിന്നിടും തോറും ഇറാൻ ആ ഫത്വ പുതുക്കിക്കൊണ്ടിരുന്നു. ഒടുവിൽ 2004ൽ ഇറാൻ ഫത്വ പിൻവലിച്ചു. എങ്കിലും റുഷ്ദിക്കുള്ള സുരക്ഷ പിൻവലിച്ചിരുന്നില്ല. പക്ഷേ നോക്കുക, 33വർഷം മുമ്പുള്ള മതശാസന ഇപ്പോളും വർക്ക് ചെയ്യുന്നു.

പ്രണയ ദിനത്തിൽ വന്ന മരണ വാറണ്ട്

1989 ഫെബ്രുവരി 14ന് ഒരു വാലന്റൈൻസ് ദിനത്തിലാണ്, ഇറാനിലെ ഷിയ മുസ്ലിങ്ങളുടെ ആത്മീയ നേതാവ് ആയത്തുള്ള ഖുമേനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്. ( പിന്നീട് വർഷങ്ങളോളം, ഇറാനിൽനിന്ന് റുഷ്ദിക്ക് പ്രണയ ദിനത്തിൽ കത്തുകൾ വന്നു. ഞങ്ങൾ ഒന്നും മറക്കുന്നില്ല എന്ന് ചുരുക്കം) റുഷ്ദിയുടെ തലവെട്ടുന്നത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ കടമയായാണ് ഖുമേനി വ്യാഖ്യാനിച്ചത്. ഈ കൃത്യം നിറവേറ്റുന്നവർക്ക് 30 ലക്ഷം ഡോളറും പാരിതോഷികം പ്രഖ്യാപിച്ചു. ഇതോടൊപ്പം ലോക വ്യാപകമായി റുഷ്ദിക്കെതിരെ പ്രതിഷേധവും ഉണ്ടായി.

ഇസ്ലാമാബാദിൽ അമേരിക്കൻ ഇൻഫർമേഷൻ സെന്റർ ആക്രമിക്കപ്പെട്ടു. ലണ്ടനിൽ പതിനായിരക്കണക്കിന് മുസ്ലിങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തുർക്കിയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ 37 പേരാണ് കൊല്ലപ്പെട്ടത്. 'സാത്താന്റെ വചനങ്ങൾ' ജപ്പാനീസ് ഭാഷയിലേക്ക് മൊഴി മാറ്റിയ ഹിതോഷി ഇഗറാഷിയെ 1991 ജൂലായ് 12ന് ഒരു അക്രമി കുത്തിക്കൊന്നു. അതിനും ഒരാഴ്ച മുമ്പ് ഇറ്റാലിയൻ പരിഭാഷകൻ എത്തൊറൊ കാപ്രിയോളെയ്ക്കും കുത്തേറ്റിരുന്നു. റുഷ്ദിയുടെ നോർവീജിയൻ പ്രസാധകനെ വെടിവെച്ചു കൊല്ലാൻ ശ്രമമുണ്ടായി. പക്ഷേ അയാൾ തലനാരിഴക്ക് രക്ഷപ്പെട്ടു.

1989ൽ മുസ്തഫ മസെഹ് എന്ന ഒരു തീവ്രവാദി റുഷ്ദിയെ വധിക്കാൻ തയ്യാറെടുക്കുന്ന സമയത്ത് പാഡിങ്ടണിലെ ബെവർലി ഹൗസ് ഹോട്ടലിന്റെ രണ്ട് നിലകൾ അബദ്ധത്തിൽ തകർത്തു. അദ്ദേഹം ഒരു പുസ്തകത്തിൽ ആർഡിഎക്സ് സ്ഥാപിച്ച് പൊട്ടിക്കാനാണ് ശ്രമിച്ചത്. 1989ൽ ജമ്മു കാശ്മീരിലും പുസ്തകത്തെച്ചൊല്ലി കലാപം ഉണ്ടായി. ഒരാൾ മരിച്ചു. ബോംബെയിൽ കലാപത്തിൽ ഒരാളും പൊലീസ് വെടിവെപ്പിൽ 12 പേരും മരിച്ചു.

ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾ 'സാത്താന്റെ വചനങ്ങൾ' നിരോധിച്ചു. ''വർത്തമാനകാലം താങ്കളുടെ കൈകളിലാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും'' റുഷ്ദി അഭ്യർത്ഥിച്ചെങ്കിലും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് അത് ഉൾക്കൊള്ളാനായില്ല. ഓക്ടോബർ 1988 നോവൽ ഇന്ത്യയിൽ നിരോധിച്ചു. ഇതേത്തുടർന്ന് പ്രസാധകരായ പെൻഗ്വിൻ നോവൽ പ്രസിദ്ധീകരിക്കുന്നതിൽനിന്നും പിന്മാറി. രാജീവ് ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്ന ഖുഷ്വന്ത് സിങ്ങായിരുന്നു പെൻഗ്വിൻ ബുക്സിന്റെ എഡിറ്റോറിയൽ ഉപദേഷ്ടാവ്. പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞതിൽ ഖുഷ്വന്ത് സിങ്ങിനും പങ്കുള്ളതായി കരുതപ്പെടുന്നു.

എഴുത്തുകാരൻ ഹമീദ് ചേന്ദമംഗല്ലൂർ ഇങ്ങനെ വിലയിരുത്തുന്നു. ''യഥാർഥത്തിൽ സാത്താനിക്ക് വേഴ്‌സസ് മതവികാരത്തെ വ്രണപ്പെടുത്തുന്ന കൃതിയായിരുന്നില്ല. റുഷ്ദിയുടെ ആ നോവൽ ഇസ്ലാമിക വിരുദ്ധവുമല്ല. രാജീവ് ഗാന്ധിയുടെ സർക്കാർ ഈ നോവൽ ഒന്നു വായിച്ചു നോക്കുക പോലും ചെയ്യാതെയാണ് നിരോധിച്ചത്. അന്ന് ഇറാനിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുകയായിരുന്നു. അതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ആയത്തുള്ള ഖുമേനിക്ക് കിട്ടിയ ആയുധമായിരുന്നു സാത്താനിക് വേഴ്‌സസ്.'' ഖൊമെയ്‌നിയും റുഷ്ദിയുടെ നോവൽ വായിച്ചിരിക്കാനുള്ള സാധ്യത കുറവാണ്. ഇറാഖുമായി വർഷങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനു ശേഷം തന്റെ അനുയായികളെ ഒന്നിപ്പിച്ചു നിർത്താൻ കിട്ടിയ ഒരു ആയുധമായാണ് ഖുമേനി 'സാത്താന്റെ വചനങ്ങൾ' കണ്ടതെന്ന് പിന്നീട് വിമർശനമുണ്ടായി.


രക്ഷിക്കാൻ നൂറു കോടിയോളം

റുഷ്ദിയാവട്ടെ താൻ ഇസ്ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്താനുള്ള യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. പ്രത്യേക കില്ലർ സ്‌ക്വാഡുകൾവരെ അക്കാലത്ത് റുഷ്ദിയെ ലക്ഷ്യമിട്ട് ഇസ്ലാമകി സംഘടനകൾ ഉണ്ടാക്കി. ലോക മെമ്പാടുമുള്ള മതമൗലിക ഗ്രൂപ്പുകൾ റുഷ്ദിയെ കൊല്ലാനായി കോടികളുടെ ഫണ്ട് പിരിവ് നടത്തി. അൽഖായിദയുടെയും ഐസിസിന്റെയും ഹിറ്റ്ലിസ്റ്റിൽ നിരപരാധിയായ ഈ എഴുത്തുകാൻ സ്ഥാനം പിടിച്ചു. പക്ഷേ ഇസ്ലാമിനെ പേടിച്ച് റുഷ്ദിയെ മരണത്തിന് വിട്ടുകൊടുക്കാൻ ബ്രിട്ടീഷ് സർക്കാർ തയ്യാറായില്ല. അവർ യുഎസ് സഹായത്തോടെ റുഷ്ദിയെ കണ്ണിലെ കൃഷ്മണിപോലെ കാത്തു.

ഇതിനെല്ലാം പിന്നിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ എന്ന ഉരുക്കു വനിതയുടെ നിശ്ചയദാർഡ്യം ആയിരുന്നു. സത്യത്തിൽ താച്ചറിന്റെ കടുത്ത വിമർശകൻ ആയിരുന്നു റുഷ്ദി. പക്ഷേ ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് അവർക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. താച്ചറെക്കുറിച്ച് ചാൾസ് മൂർ എഴുതിയ ജീവചരിത്രഗ്രന്ഥത്തിലാണ് ഇക്കാര്യം പറയുന്നുണ്ട്. ഖുമേനി വധശിക്ഷാ മതവിധി പുറപ്പെടുവിച്ചപ്പോൾ ഇറാനിലെ തന്നെ നേതാവ് മുഹമ്മദ് ഇക്‌ബാലിന്റെ സഹായമാണ് താച്ചർ തേടിയത്. ഇക്‌ബാലിന്റെ സ്നേഹിതയായിരുന്ന പ്രശസ്ത ബ്രിട്ടിഷ് നോവലിസ്റ്റ് ബാർബറ കാർട്‌ലാൻഡ്, മധ്യസ്ഥത വഹിക്കാൻ സഹായിച്ചതായും പുസ്തകത്തിലുണ്ട്. ബ്രിട്ടീഷ് പൊലീസിന് എതിരെ റുഷ്ദി നടത്തിയ വിമർശനങ്ങൾ പോലും കണക്കിലെടുക്കാതെയാണ് അയാൾക്കുവേണ്ടി താച്ചർ നിലകൊണ്ടത്

പിന്നീടുള്ള ഒരു വ്യാഴവട്ടക്കാലം റുഷ്ദിക്ക് വിധിച്ചത് ഒളിവ് ജീവിതം ആയിരുന്നു. ഈ കാലയളവിൽ അദ്ദേഹം രാവും പകലും താവളങ്ങൾ മാറുകയായിരുന്നു. 30 സ്ഥലങ്ങളിലാണത്രേ മാറി താമസിച്ചത്. എന്നിട്ടും പലയിടത്തും ഇസ്ലാമിക തീവ്രവാദികൾ അദ്ദേഹത്തിന്റെ തൊട്ടടുത്തെത്തി. മൂന്ന് വധ ശ്രമങ്ങളിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു. ബ്രിട്ടീഷ് സർക്കാർ റുഷ്ദിയുടെ രക്ഷയ്ക്കായി ചെലവാക്കിയത് 60 കോടിയോളം ഡോളർ ആണെന്നാണ് അനൗദ്യോഗിക കണക്ക്. യുഎസിന്റെ തുക കൂടിയാവുമ്പോൾ ഇത് നൂറുകോടിയാവും.

ജോസഫ് ആന്റൺ എന്ന പേരിൽ സൽമാൻ റുഷ്ദിയുടെ ആത്മകഥയുണ്ട്. 2012ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. റുഷ്ദിയുടെ മറ്റൊരു പേരാണ് ജോസഫ് ആന്റൺ. ഒരു ദശകത്തോളം റുഷ്ദി ജീവിച്ചത് ഈ പേരിലായിരുന്നു ജീവിച്ചത്. ''ഒന്നു തെരുവിലൂടെ നടക്കാൻ, പാർക്കിൽ പോയി മകനൊപ്പം പന്ത് തട്ടാൻ കൊതിയാവുന്നു'' എന്നാണ് ആ ദിനങ്ങളിലൊന്നിൽ റുഷ്ദി വിലപിച്ചത്. ഒളിവുജീവിതത്തിൽ പുതിയൊരു പേര് വേണമെന്ന് ബ്രിട്ടീഷ് അധികൃതർ ആവശ്യപ്പെട്ടപ്പോൾ പ്രിയപ്പെട്ട എഴുത്തുകാരായ ജോസഫ് കൊൺറാഡിന്റെയും ആന്റൺ ചെക്കോവിന്റെയും പേരുകളിൽനിന്ന് റുഷ്ദി പുതിയൊരു പേര് സൃഷ്ടിക്കുകയായിരുന്നു.

ഈ പ്രശ്നമൂലം, അമേരിക്കയിലും ബ്രിട്ടനിലും പുസ്തകശാലകൾക്കുനേരെ വലിയതോതിൽ അക്രമങ്ങൾ നടന്നിരുന്നു. ബോംബ് എറിഞ്ഞും തീവച്ചും ഇസ്ലാമിസ്റ്റുകൾ ബുക്ക്ഷോപ്പുകൾ തകർത്തതോടെ പല വലിയ പ്രസാധകരും സാത്താനിക്ക് വേഴ്സ്സ് പിൻവലിച്ചു. ചില രാജ്യങ്ങൾ പുസ്തകം സൂക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു. എന്നിട്ടും വിൽപ്പനയിൽ വൻ കുതിച്ചുകയറ്റം ആണ് ഉണ്ടായത്. വളരെ കുറഞ്ഞകാലംകൊണ്ട് തന്നെ അമേരിക്കയിൽ മാത്രം ഏഴരലക്ഷം കോപ്പിയാണ് വിറ്റുപോയത്. അങ്ങനെ റുഷിദിയും കോടീശ്വരനായി! കത്തിക്കാൻ വേണ്ടി ബുക്ക് കാശുകൊടുത്തു വാങ്ങിയവർക്ക് സൽമാൻ റുഷ്ദി പിന്നീട് നന്ദി പറയുകയും ഉണ്ടായിട്ടുണ്ട്.

ഈ അനിശ്ചിതത്വത്തിനിടയിലും അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. 13 പുസ്തങ്ങൾ പിന്നീട് എഴുതി. നിരവധി അവാർഡുകൾ കിട്ടി. 2007 ൽ സാഹിത്യത്തിന് നൽകിയ സംഭാവനകളുടെ പേരിൽ എലിബസത്ത് രാജ്ഞി അദ്ദേഹത്തിന് 'സർ' പദവി നൽകി ആദരിച്ചു. വധ ഭീഷണിയുടെ പശ്ചാത്തലത്തിൽ കൈവന്ന ആഗോള പ്രശ്സതി അദ്ദേഹത്തിനെ മില്യൺ ഡോളർ എഴുത്തുകാരനാക്കി. കോളമിസ്റ്റ്, പ്രഭാഷകൻ എന്ന നിലയിലും വൻ പ്രശസ്തിയുണ്ടായി. പുസ്തങ്ങൾ ചൂടപ്പംപോലെ വിറ്റുപോയി. 2000 മുതൽ റുഷ്ദി അമേരിക്കയിലേക്ക് താമസം മാറ്റി. അവിടെയും അദ്ദേഹത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയത്.

'വസ്ത്രം മാറുന്നതു പോലെ ഭാര്യമാരെയും'

എഴുത്തിനേക്കാൾ വിചിത്രമാണ്, സൽമാൻ റുഷ്ദിയുടെ പ്രണയം ജീവിതം. തനിക്ക് എത്ര ഭാര്യമാരും കാമുകിമാരും ഉണ്ടെന്ന് ചോദിച്ചാൽ ചിലപ്പോൾ റുഷ്ദിക്ക് തന്നെ മറുപടി പറയാൻ കഴിയില്ല. കാന്തക്കല്ലുപോലുള്ള കണ്ണുകളാണ് അദ്ദേഹത്തിനെന്നും, ഒരിക്കൽ സംസാരിച്ചാൽ ആ വാക്ചാതുരിയിൽ വീണുപോകും എന്നുമാണ് പല പ്രണയിനികളും പറയുന്നത്. ആഗോള വ്യാപകമായി കിട്ടിയ സെലിബ്രിറ്റി ഇമേജും റുഷ്ദിക്ക് തന്റെ പ്രണയ ജീവിതത്തിൽ തുണയായി.

വസ്ത്രം മാറുന്നതുപോലെ ഭാര്യമാരെ മാറുന്നയാൾ എന്നാണ്, ഇസ്ലാമിസ്റ്റുകൾ ഇപ്പോഴും റുഷ്ദിയെ അപഹസിക്കുക. അതിൽ അൽപ്പം കാര്യവും ഇല്ലാതില്ല. അദ്ദേഹത്തിന് നാലു ഭാര്യമാരുണ്ടായിരുന്നു. 1976ലാണ് റുഷ്ദി ആദ്യവിവാഹം കഴിക്കുന്നത്. ക്ലാരിസ ലുവാർഡുമായുള്ള വിവാഹബന്ധം 1987 വരെ തുടർന്നു. ഓസ്‌ട്രേലിയൻ എഴുത്തുകാരി റോബിൻ ഡേവിഡ്‌സണുമായുള്ള ബന്ധം ക്ലാരിസയുമായി അകലുന്നതിന് കാരണമായി. റോബിനുമായുള്ള ബന്ധം വിവാഹത്തിലെത്തി ഇല്ലെങ്കിലും 1988ൽ അമേരിക്കൻ എഴുത്തുകാരി മരിയാൻ വിഗ്ഗിൻസിനെ റുഷ്ദി വിവാഹം കഴിച്ചു. 1993ൽ ഈ ബന്ധവും പിരിഞ്ഞു. 1997 മുതൽ 2004 വരെ എലിസബത്ത് വെസ്റ്റായിരുന്നു റുഷ്്ദിയുടെ ഭാര്യ.

ഇന്ത്യൻ മോഡലും നടിയുമായ പത്മാ ലക്ഷ്മിയുമായുള്ള ബന്ധം പുറത്തായതോടെ, എലിസബത്ത് വഴിപിരിഞ്ഞു. പത്മയെ വിവാഹം കഴിച്ച റുഷ്ദിക്ക് ഈ ബന്ധവും അധികകാലം തുടരാനായില്ല. 2007 ജൂലൈ രണ്ടിന് അവരും വേർപിരിഞ്ഞു. ( ടെലിവിഷൻ അവതാരക കൂടിയായ പത്മ പേജ് സിക്‌സ് എന്ന മാഗസിന് വേണ്ടി പൂർണ്ണ നഗ്നയായി പോസ് ചെയ്തത് വിവാദമായിരുന്നു. ആറു മാസം ഗർഭിണിയായിരിക്കുമ്പോൾ ആയിരുന്നു ഈ ഫോട്ടോഷൂട്ട് )

പൂർവ്വകാമുകി മിഷൈൽ ബാരിഷിനെ കെട്ടാനായി വീണ്ടും സമീപിച്ചതിന്റെ പേരിലും റുഷ്ദി വാർത്തകളിൽ നിറഞ്ഞു. മിഷൈൽ തന്നെ വിട്ട്, കോടീശ്വരനായ സ്റ്റീവ് ടിഷിന് പിന്നാലെപോയത് റുഷ്ദിക്ക് വലിയ വേദനയുണ്ടാക്കിയിരുന്നു. മിഷൈലിന്റെ ജന്മദിനപ്പാർട്ടിക്ക് ക്ഷണിക്കാതെ ചെന്ന റുഷ്ദി അവിടെ ടിഷിനെയും മിഷൈലിനെയും കണ്ട് തകർന്നുപോയെന്നാണ് വാർത്ത. എന്നാൽ ടിഷുമായുള്ള ബന്ധം പിരിഞ്ഞ അപ്പോൾ തന്നെ റുഷ്ദി വീണ്ടും മിഷൈലിനെ പ്രപ്പോസ് ചെയ്തു.

മൂന്നുവർഷം മുമ്പ് 72ാം വയസ്സിലും റുഷ്ദിയുടെ പ്രണയ ജീവിതം വാർത്തയായി. തന്നേക്കാൾ 30 വയസ്സിനിളപ്പമുള്ള അമേരിക്കൻ എഴുത്തുകാരി റേച്ചൽ എലിസ ഗ്രീഫിത്തായിരുന്നു പുതിയ കാമുകി. ഫോട്ടോഗ്രാഫർകൂടിയായ ഗ്രീഫിത്ത് പെൻഗ്വിൻ ബുക്‌സിനുവേണ്ടി റുഷ്ദിയുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. കവയിത്രി കൂടിയാണവർ. മൂന്ന് കവിതാ സമാഹാരങ്ങളും അവരുടേതായിട്ടുണ്ട്. ഈ ബന്ധം ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് അറിയുന്നത്. ഇതിനല്ലൊം ഉപരിയായി ലോകമെമ്പാടും കാമുകിമാരും അദ്ദേഹത്തിന് ഉണ്ടെന്നാണ് പാപ്പരാസികൾ പറയുന്നത്.

സ്ത്രീകളെ വലയിലാക്കുന്നുവെന്ന് തസ്ലീമ

ഇസ്ലാമിനെ വിമർശിച്ചുവെന്ന പേരിൽ വധ ഭീഷണി നേരിടുന്ന എഴുത്തുകാരിയാണ് തസ്ലീമ നസ്‌റീൻ. എന്നാൽ ഇവരും റുഷ്ദിയും തമ്മിലുള്ള ട്വിറ്റർ യുദ്ധവും നേരത്തെ വാർത്തയായിരുന്നു. റുഷ്ദി ട്വിറ്ററിൽ ഫോളോവേഴ്‌സിനെ കിട്ടാനായി യാചിക്കുകയാണെന്നാണ് തസ്ലീമ കുറച്ച് കാലം മുമ്പ് പോസ്റ്റ് ചെയ്തത്. പെൺകുട്ടികളെ വലവീശിപ്പിടിക്കാനാണ് റുഷ്ദി ട്വിറ്ററിൽ അക്കൗണ്ട് ഉണ്ടാക്കിയതെന്നും ,സൂക്ഷിക്കണമെന്നും തസ്ലീമ മുന്നറിയിപ്പു നൽകി. തസ്ലീമയുടെ നടപടി ലജ്ജാകരമാണ് എന്നായിരുന്നു റുഷ്ദിയുടെ പ്രതികരണം. ഇതിനിടെ ഇരുവരുടേയും ഫാളോവേഴ്‌സും വഴക്കിൽ പങ്കാളികളായി.പക്ഷേ താൻ ആരെയും വലവീശിപ്പിടിക്കാറില്ലെന്നും തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടരുത് എന്നുമായിരുന്നു, റുഷ്ദിയുടെ മറുപടി.

റുഷ്ദി-തസ്ലീമ വഴക്ക് ആരാധകരെ തെല്ലൊന്ന് അത്ഭുതപ്പെടുത്തുകയും ചെയ്തു. മുസ്ലിം സമുദായത്തിൽ നിന്ന് കനത്ത വിമർശനം ഏറ്റുവാങ്ങിയ എഴുത്തുകാരാണ് ഇരുവരും. മുൻപ് ബംഗ്ലാദേശിൽ വധഭീഷണി നേരിട്ടപ്പോൾ തസ്ലീമയ്‌ക്കൊപ്പം നിന്നയാളാണ് റുഷ്ദി. പെൺ റുഷ്ദി എന്നു പോലും ചിലർ തസ്ലീമയെ വിശേഷിപ്പിച്ചിരുന്നു.

അതുപോലെ റുഷ്ദി പറയാത്ത കാര്യങ്ങളുടെ പേരിലും വിവാദമുണ്ടായി. 'അവർ പാക്കിസ്ഥാനിയോ ഇന്ത്യക്കാരനോ ആവാം, വിദ്യാഭ്യാസമുള്ളവനോ ഇല്ലാത്തവരോ ആവാം, ദരിദ്രനോ സമ്പന്നനോ ആവാം, എന്നിരുന്നാലും 99 ശതമാനം മുസ്ലീങ്ങളും ചിന്തകൾകൊണ്ട് തീവ്രവാദികളാണ്, സാഹോദര്യത്തിന്റെ മേലങ്കി അണിഞ്ഞാലും'- റുഷ്ദിയുടേതെന്ന പേരിൽ പ്രചരിച്ച വ്യാജ ഉദ്ധരണിയാണിത്. റുഷ്ദിയുടെ ചിത്രത്തിനൊപ്പമാണ് സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിച്ചത്. 2015ൽ സൽമാൻ റുഷ്ദിതന്നെ ഇത് തന്റേതല്ലെന്ന് വ്യക്തമാക്കിയിരുന്നു.

താൻ പൊളിറ്റിക്കൽ ഇസ്ലാമിനെയാണ് വിമർശിക്കുന്നും മുസ്ലീങ്ങളെ അല്ലെന്നുമാണ് റുഷ്ദി എക്കാലവും പറയാറ്. പ്രവാചകനെയും ഇസ്ലാമിനെയും അപകീർത്തിപ്പെടുത്താനാണ് തന്റെ ഉദ്ദേശമെങ്കിൽ എന്തിനാണ് 400 പേജുകൾ ഉള്ള നോവൽ എഴുതുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഏതാനും പേജുകൾ ഉള്ള ഒരു ലേഖനം കൊണ്ടുതന്നെ തനിക്ക് അതിന് കഴിയുമെന്നും റുഷ്ദി പറയുന്നു. പക്ഷേ മതവിമർശനമല്ല സാഹിത്യമാണ് തന്റെ തട്ടകം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നീണ്ട മൂക്കുണ്ടായിരുന്ന സലീമും ഗണപതിയും

ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന എഴുത്തുകാരനാണ് റുഷ്ദി. ഇന്ത്യയിൽ എഴുത്തുകാർക്കുനേരെ അക്രമം വന്നപ്പോൾ അദ്ദേഹം ദുഃഖിതനായിരുന്നു. ''അന്ന് ഇന്ത്യ എല്ലാവരുടേതുമായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ എല്ലാ മേഖലകളിലും ക്രൂരമായ വിഭാഗീയതയാണ്. പക്ഷേ, എല്ലാ പ്രതീക്ഷകളും എനിക്കു നഷ്ടപ്പെട്ടിട്ടില്ല. രാജ്യത്തെ സ്ത്രീകളുടെ ദൃഢനിശ്ചയത്തിൽ എനിക്കു വിശ്വാസമുണ്ട്. കോളജ് വിദ്യാർത്ഥികളിൽ പ്രതീക്ഷയുണ്ട്. അവർക്ക് വിഭാഗീയത ചെറുക്കാൻ കഴിയും. ഇരുട്ടിനെ ഇല്ലാതാക്കി, പുരാതനമായ, വെളിച്ചം നിറഞ്ഞ മതേതര ഇന്ത്യയെ തിരിച്ചുകൊണ്ടുവരാൻ അവർക്കു മാത്രമേ കഴിയൂ. അവർക്കു ഞാൻ എല്ലാ നന്മകളും നേരുന്നു. - മിഡ് നൈറ്റ് ചിൽഡ്രൺ എന്ന നോവൽ നോവൽ നാലു പതിറ്റാണ്ട് അതിജീവിച്ചതിന്റെ പശ്ചാത്തലത്തിൽ നടന്ന ഒരു അഭിമുഖത്തിൽ റുഷ്ദി പറഞ്ഞു.

''ഈ നോവലിലെ നായകൻ സലീം സിനായ് എന്ന ചെറുപ്പക്കാരനായിരുന്നു.നീണ്ട മൂക്കുണ്ടായിരുന്ന സലീമിനെയും ഗണപതി ഭഗവാനെയും ബന്ധപ്പെടുത്തി അന്നു തനിക്ക് എഴുതാൻ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും എന്നാൽ ഇന്നതിനു കഴിയില്ല''-റുഷ്ദി പറയുന്നു. ഇന്ത്യയിൽ ഉണ്ടായ അടിയന്തിരാവസ്ഥയെ കറുത്ത ദിനങ്ങൾ എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോഴും ഇന്ത്യ എന്ന് പറയുമ്പോൾ റുഷ്ദിക്ക് ഒരു വികാരം തന്നെയാണ്.

2012ൽ റുഷ്ദി ജയ്‌പ്പുർ സാഹിത്യേത്സവത്തിൽ പങ്കെടുക്കാനെത്തുമെന്നത് വൻ വിവാദമായി. അന്ന് കോൺഗ്രസ് സർക്കാറാണ് മുസ്ലിം വോട്ട് ലക്ഷ്യമിട്ട് ഈ സാഹിത്യകാരനെതിരെ തിരിഞ്ഞത്. അത് തനിക്ക് വലിയ വേദനയുണ്ടാക്കിയെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. വിവാദത്തെ തുടർന്ന് റുഷ്ദി പരിപാടിയിൽ പങ്കെടുത്തതുമില്ല.

നിരോധിച്ചത് തെറ്റായിപ്പോയെന്ന് ചിദംബരം

സാത്താനിക്ക് വേഴ്സ്സ് എന്ന പുസ്തകം ആദ്യമായി നിരോധിച്ചത് ഇന്ത്യയാണ്. ഷാബാനുകേസിലെന്നപോലെ മുസ്ലിം പ്രീണനത്തിനായി രാജീവ് ഗാന്ധി എടുത്ത നടപടിക്ക് ലോകം കൊടുക്കേണ്ടിവന്നത് വലിയ വിലയാണ്. അതിനിടെ ''സാത്താനിക് വെഴ്‌സസ്'' രാജീവ് ഗാന്ധി സർക്കാർ നിരോധിച്ചത് തെറ്റായിപ്പോയെന്ന് മുൻ ധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞത് വലിയ വാർത്തയായി. 1988ൽ പുസ്തകം നിരോധിക്കുമ്പോൾ കേന്ദ്ര അഭ്യന്തര സഹമന്ത്രിയായിരുന്നയാളാണ് ചിദംബരം. 27 വർഷങ്ങൾക്കിപ്പുറം ഡൽഹിയിൽ ടൈംസ് ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുക്കവെയാണ് നിരോധനത്തിൽ ചിദംബരം കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

''അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് 1980 ൽ ഇന്ദിരാഗാന്ധി കുറ്റസമ്മതം നടത്തിയിരുന്നു. അടിയന്തരാവസ്ഥ ഇനിയൊരിക്കലും ആവർത്തിക്കുകയില്ലെന്ന ഇന്ദിരയുടെ ഉറപ്പിന് മേൽ ജനം വീണ്ടും അവരെ അധികാരത്തിലേറ്റിയിരുന്നു. അതുപോലെ സാത്താനിക്ക് വേഴ്സസ് നിരോധിച്ചതും തെറ്റായിരുന്നു.''- ചിദംബരം പറഞ്ഞു. മുൻ കേന്ദ്ര വാർത്താവിതരണ സഹമന്ത്രി മനീഷ് തിവാരി ചിദംബരത്തെ പിന്തുണച്ചപ്പോൾ മുൻ നിയമമന്ത്രി എച്ച്.ആർ ഭരദ്വാജ്, മുൻ എംപി സന്ദീപ് ദീക്ഷിത് എന്നിവർ ചിദംബരത്തെ തള്ളി. അതിനിടെ, ചിദംബരത്തിന്റെ കുറ്റസമ്മതത്തോട് പ്രതികരിച്ച് സൽമാൻ റുഷ്ദിയും രംഗത്തുവന്നു. 'തെറ്റ് സമ്മതിക്കാൻ നീണ്ട 27 വർഷം വേണ്ടിവന്നു. ഈ തെറ്റു തിരുത്താൻ ഇനി എത്രനാൾ..' റുഷ്ദി ട്വിറ്ററിൽ കുറിച്ചു.

അതുപോലെ കാലാന്തരത്തിൽ റുഷ്ദിക്കെതിരായ എതിർപ്പ് ലോകത്ത് നിന്ന് കുറഞ്ഞു അതോടെ എല്ലാം അവസാനിച്ചു എന്ന് കരുതിന്നിടത്താണ് വീണ്ടും ആക്രമണം. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. മതം ഒരു വിഷയം ഏറ്റെടുത്താൽ അവിടെ ഒരു മുറിവും ഉണക്കപ്പെടുന്നില്ല. ഇനി മറ്റൊരുകാര്യമാണ് ശ്രദ്ധേയം. കേരളത്തിൽ ഇസ്ലാമിക പ്രൊഫൈലുകളും റുഷ്ദിക്ക് കുത്തേറ്റതിൽ ആഹ്ലാദിക്കുന്നു. ഇറാനിലേക്ക് വന്നാൽ, അവിടെയും ആഹ്ലാദമാണ്. ഖുമേനിക്ക്ശേഷം അധികാരമേറ്റ ഖമേനി ഇത് പരസ്യമായി പറയുന്നു. മതം തലക്കുപിടച്ചാൽ അത് എന്തായി മാറും എന്നതിന്റെ കൃത്യമായ ഉദാഹരമാണിത്.

വാൽക്കഷ്ണം: പ്രവാചകനനിന്ദാ വിവാദത്തിൽപ്പെട്ട, നമ്മുടെ പ്രൊഫസർ ടി ജെ ജോസഫിനെ എം എ ബേബിയെന്ന വിദ്യാഭ്യാസ മന്ത്രി മഠയൻ എന്ന് വിളിച്ച് ആക്ഷേപിക്കുകായിരുന്നെങ്കിൽ, 'സർ' പദവി നിൽകിയാണ് ബ്രിട്ടൻ റുഷ്ദിയെ ആദരിച്ചത്. തസ്ലീമ നസ്രീൻ അഭയം ചോദിച്ച് വന്നപ്പോൾ ബംഗാളിലെ ഇടതു സർക്കാർ വാതിൽ കൊട്ടിയടച്ചതും നാം മറന്നിട്ടില്ല. ഇപ്പോൾ പ്രവാചക നിന്ദാ വിവാദത്തിൽ നൂപുർ ശർമ്മയെയും നാം തള്ളിപ്പറഞ്ഞ്, മതമൗലികാവാദികൾക്ക് വളം കൊടുക്കുന്നു. ഹൈന്ദവ വർഗീയവാദികളുടെ ഭീഷണി നേരിടുന്ന പെരുമാൾ മുരുകൻ മുതൽ മീശ നോവൽ കർത്താവ് ഹരീഷിന്റെ വരെ ജീവിതം നമ്മുടെ മുന്നിലുണ്ട്. ഗൗരിലങ്കഷും, കൽബുർഗിയും, പൻസാരെയും തൊട്ട് വെടിയേറ്റ് മരിച്ച എഴുത്തുകാരും. റുഷ്ദി സംഭവത്തിൽ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യവും എങ്ങോട്ടാണ് പോവുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.