കാസർഗോഡ്: ഒന്നിച്ച് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്താം തരം വിദ്യാർത്ഥിനി മരിച്ചു. വിവരമറിഞ്ഞ് കാമുകൻ തൂങ്ങി മരിച്ചു.

കഴിഞ്ഞ ദിവസം കാമുകിക്കൊപ്പം ജീവനൊടുക്കാൻ വിഷം കഴിക്കുകയും കാമുകൻ രക്ഷപ്പെടുകയും ചെയ്തിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പ പുലിയൻ കുളത്തെ കുമ്പയുടെ മകൾ രാധിക 15 ഉം അയൽവാസിയായ 18 കാരൻ നന്ദകുമാറുമാണ് മരിച്ചത്.

വിദ്യാർത്ഥിനിയായ രാധികയും തെങ്ങുകയറ്റ തൊഴിലാളിയായ നന്ദകുമാറും പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ഇരു വീട്ടുകാരും എതിർത്തിരുന്നു. അതോടെയാണ് ഇരുവരും ഒരുമിച്ച് മരിക്കാൻ തീരുമാനമെടുത്തത്. രണ്ടാഴ്ചയായി ഇവർ രണ്ടു പേരും വീടുകളിൽ നിന്നും ഒളിച്ചോടി പരപ്പ വനമേഖലയിൽ കഴിയുകയായിരുന്നു. പൊലീസും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടെ അവശരായ ഇരുവരേയും ഉൾക്കാട്ടിൽ കണ്ടെത്തുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ രാധികയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നന്ദകുമാറിനെ കാഞ്ഞങ്ങാട് ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തെ ചികിത്സക്കു ശേഷം നന്ദകുമാർ രക്ഷപ്പെട്ടു. എന്നാൽ രാധികയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രി തീർത്തും അവശയായ രാധിക മരണമടഞ്ഞു. വിവരം വീട്ടുകാർ മറച്ചുവച്ചെങ്കിലും നന്ദകുമാർ ഇതറിഞ്ഞു. ആകെ അസ്വസ്ഥനായ യുവാവ് ഇന്ന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പറമ്പിലെ കശുമാവിൻ കൊമ്പിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.

വാനം ഹയർസെക്കന്ററി സ്‌ക്കൂളിലെ വിദ്യാർത്ഥിയായ രാധിക കുറ്റ്യേരി ബാലകൃഷ്ണന്റെ മകളാണ്. പരേതനായ അമ്പാടിയുടെ മകനാണ് നന്ദകുമാർ. ഇരുവരുടേയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടം ചെയ്തതിനു ശേഷം സ്വദേശത്ത് സംസ്‌കരിക്കും.