ജിദ്ദ: ജിദ്ദയിൽ കടുത്ത പാചകവാതക ക്ഷാമം അനുഭവപ്പെടുന്നുവെന്ന് റിപ്പോർട്ട്. മതിയായ തോതിൽ പാചകവാതകം കിട്ടാനില്ലെന്ന പരാതിയെത്തുടർന്ന് 70,000 സിലിണ്ടറുകൾ വിതരണം ചെയ്യാൻ എത്തിച്ചിട്ടുണ്ടെന്ന് ഗ്യാസ് കമ്പനി അറിയിച്ചു. യാൻബുവിലുള്ള ഗ്യാസ് പ്ലാന്റിൽ നിന്നാണ് 121 ട്രക്കുകളിലായി ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചിരിക്കുന്നത്.

പാചകവാതകത്തിലുണ്ടായിരിക്കുന്ന ക്ഷാമം പരിഹരിക്കുന്നതിനും ആവശ്യക്കാർക്ക് നൽകുന്നതിനുമായി നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ജി എ എസ് സി ഒ) ഗ്യാസ് നിർമ്മാണവുമായി മുന്നോട്ടു വന്നിട്ടുണ്ട്. അതേസമയം ഗ്യാസിന് ക്ഷാമമായതോടെ വില കൂട്ടി നൽകരുതെന്ന് വിതരണക്കാരോട് ഗ്യാസ്‌കോ നിർദേശിച്ചിട്ടുണ്ട്. ഗ്യാസിന് ആവശ്യക്കാർ വർധിച്ചതോടെ സൗദി അരാംകോ അതിന്റെ മെയിന്റനൻസ് ജോലികൾ നിർത്ത് വച്ച് നിർമ്മാണം പുനഃസ്ഥാപിച്ചെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഇയാസ് ബിൻ സമീർ അൽ ഹജ്ജരി അറിയിച്ചു.

സൗദി അറേബ്യയിൽ ഗ്യാസ് വിതരണത്തിനും ഫില്ലിംഗിനും മാർക്കറ്റിനും നിയോഗിച്ചിട്ടുള്ളത് ഗ്യാസ്‌കോയെയാണ്. ഗ്യാസ് നിർമ്മാണം ശരാശരിയിലും വർധിപ്പിച്ചിട്ടുണ്ടെന്നും തന്മൂലം ക്ഷാമം ഉടൻ പരിഹരിക്കാൻ സാധിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. രണ്ടാഴ്ചയായി ജിദ്ദയിൽ പാചകവാതകത്തിന് ക്ഷാമം നേരിടാൻ തുടങ്ങിയിട്ട്. പാചകവാതകത്തിലുണ്ടായ ക്ഷാമം റെസ്റ്റോറന്റ് ഉടമകളെ പാചകത്തിന് വിറകും കൽക്കരിയും ഉപയോഗിക്കാൻ നിർബന്ധിതരാക്കിയിരുന്നു. ചിലർ താത്ക്കാലികമായി റെസ്‌റ്റോറന്റുകൾ അടയ്ക്കുകയും ചെയ്തു.

പാചകവാതകത്തിന് ക്ഷാമം നേരിട്ടതോടെ വൻവില കൊടുത്ത് ഗ്യാസ് സിലിണ്ടറുകൾ വാങ്ങേണ്ട ഗതികേടും ചില റെസ്‌റ്റോറന്റ് ഉടമകൾക്കുണ്ടായി. 15 റിയാൽ മുതൽ 100 റിയാൽ വരെ അധികതുക നൽകി സിലിണ്ടർ സ്വന്തമാക്കിയവരുമുണ്ട്.