തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും. 12 മുതൽ നാമനിർദേശ പത്രികകകൾ സമർപ്പിക്കാം. നവംബർ 19 വരെയാണ് പത്രികകൾ സ്വീകരിക്കുന്നത്. പത്രികാ സമർപ്പണത്തിനായി ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും കോർപ്പറേഷനിലും വരണാധികാരികളെ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനൊപ്പം അതത് വരണാധികാരികൾ തെരഞ്ഞെടുപ്പ് നോട്ടിസ് പരസ്യപ്പെടുത്തുന്നതോടെയാണു നാമനിർദേശ പത്രികകൾ സ്വീകരിച്ചു തുടങ്ങുന്നത്. നവംബർ 12 മുതൽ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയ്ക്ക് പത്രികകൾ സമർപ്പിക്കാം. ഇതിനു മുൻപോ ശേഷമോ ലഭിക്കുന്ന പത്രികകൾ സ്വീകരിക്കില്ല.

മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടർപട്ടികയിൽ പേര് ഉള്ളവർക്കു മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ. 21 വയസാണു കുറഞ്ഞ പ്രായപരിധി. നാമനിർദേശ പത്രികയ്ക്കൊപ്പം ഗ്രാമ പഞ്ചായത്തിൽ മത്സരിക്കുന്നതിന് 1,000 രൂപയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ യഥാക്രമം 2,000, 3,000 രൂപയും കെട്ടിവയ്ക്കണം. മുനിസിപ്പാലിറ്റികളിൽ 2000 രൂപയും കോർപ്പറേഷനിൽ 3,000 രൂപയുമാണ് കെട്ടിവയ്ക്കാനുള്ള തുക. പട്ടികജാതി / പട്ടിക വർഗ വിഭാഗങ്ങളിൽനിന്നുള്ളവർക്ക് 50% തുക നൽകിയാൽ മതി. നവംബർ 20നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. നവംബർ 23 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമയമുണ്ട്