കോട്ടയം: അമേരിക്കയിൽ തനിച്ച് താമസിച്ചിരുന്ന മല്ലപ്പള്ളി സ്വദേശികളായ മലയാളി ദമ്പതിമാർ അന്തരിച്ചു. മുറിയിൽ നിറഞ്ഞ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണം. ഒരുദിവസം കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. അമേരിക്കയിലെ നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിൽ താമസിച്ചിരുന്ന കോട്ടയം മണർകാട് മറ്റത്തിൽ എം.എ കുരുവിള (കുഞ്ഞ്82) ഭാര്യ ലീലാമ്മ (77) എന്നിവരാണ് മരിച്ചത്.

വീടിനടിയിൽ പാർക്കുചെയ്തിരുന്ന ഇവരുടെ കാറിന്റെ എ.സി പൊട്ടിത്തെറിച്ച് കിടപ്പുമുറിയിൽ കാർബൺ മോണോക്‌സൈഡ് നിറയുകായിരുന്നു. ഇത് ശ്വസിച്ചതാണ് മരണകാരണമെന്ന് സ്ഥലത്തെത്തിയ അമേരിക്കൻ പൊലീസ് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. ആഴ്ചയിലൊരിക്കൽ കാർ ഒരുമണിക്കൂർ സ്റ്റാർട്ടാക്കിയിടുക പതിവായിരുന്നു. അപകട ദിവസം കാർ സ്റ്റാർട്ടാക്കിയ ശേഷം ഓഫാക്കാൻ കുരുവിള മറന്നുപോയതായി കരുതുന്നു.

ഇദ്ദേഹം മറവി രോഗത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് അപകടം നടന്നതെന്ന് കരുതുന്നു. ഫോൺ വിളിച്ചിട്ടെടുക്കാതെ വന്നതിനെതുടർന്ന് ബുധനാഴ്ച അടുത്തുതാമസിക്കുന്ന മൂത്തമകൾ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കൾ മരിച്ചുകിടക്കുന്നത് കണ്ടത്. കുരുവിള കിടപ്പുമുറിയിലും ലീലാമ്മ മറ്റൊരുമുറിയിൽ സെറ്റിയിൽ ഇരിക്കുന്ന നിലയിലുമായിരുന്നു മൃതദേഹങ്ങൾ.

കുരുവിള റിട്ട.മെക്കാനിക്കൽ എൻജിനിയറും ലീലാമ്മ റിട്ട. നഴ്‌സുമായിരുന്നു. മല്ലപ്പള്ളി ആനിക്കാട് എണാട്ട് കുടുംബാഗമാണ്. നാല്പത് വർഷമായി അമേരിക്കയിൽ താമസിക്കുകയാണ് ഇവർ. രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്. മക്കൾ : സുജ, ലത, സജു. മരുമക്കൾ: സാബു, സാബു, ജെസ്സി. (എല്ലാവരും അമേരിക്കയിൽ).

ശവസംസ്‌കാരം ശനിയാഴ്ച അമേരിക്കയിലെ ഫിലാഡൽഫിയ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.