- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശവംതീനി' എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യൻ കെപിസിസി അധ്യക്ഷൻ; മുഖ്യമന്ത്രിയെ അക്രമിക്കാൻ ഫർസീൻ മജീദിനെ അയച്ചത് കെ.സുധാകരൻ; കണ്ണൂരിൽ ഗുരുതര ആരോപണവുമായി എം വി ജയരാജൻ
കണ്ണൂർ: 'ശവംതീനി' എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യൻ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവായ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയെ വധിക്കാനായി തന്റെ അനുയായിയും 19 കേസിലെ പ്രതിയും ഗുണ്ടാലിസ്റ്റിൽ പെടുന്നയാളുമായ ഫർസീൻ മജീദിനെ ആകാശയാത്രയ്ക്കയച്ചതിനു പിന്നിലും കെപിസിസി അധ്യക്ഷനാണ്.
1995-ൽ ഇ.പി. ജയരാജനെ വെടിവച്ചു കൊല്ലാൻ തോക്കും പണവും നൽകി ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത് കെ സുധാകരനായിരുന്നുവെന്ന് പൊലീസ് പിടിയിലായ പ്രതികൾ തന്നെ പറഞ്ഞ കാര്യമാണ്. നാൽപ്പാടി വാസു കൊലക്കേസിലെ പ്രതി സുധാകരനാണെന്ന് മട്ടന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ സാക്ഷ്യപ്പെടുത്തുന്നു. സേവറി ഹോട്ടൽ തൊഴിലാളി നാണുവിനെ വധിച്ചതും കോ-ഓപ്പറേറ്റീവ് പ്രസ്സിൽ വി. പ്രശാന്തനെയും, ചൊവ്വ കോ-ഓപ്പ്. റൂറൽ ബാങ്കിൽ സി. വിനോദനെയും വെട്ടി നുറുക്കിയതും പരേതനായ ടി.കെ ബാലന്റെ വീട്ടിനു നേരെ ബോംബെറിഞ്ഞതും മകൻ ഹിതേഷിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതും സുധാകരന്റെ ഗുണ്ടാപ്പടയുടെ അക്രമത്തിന്റെ ഫലമായിരുന്നു. ഡി.സി.സി അംഗവും ഓട്ടോറിക്ഷ തൊഴിലാളിയുമായിരുന്ന പുഷ്പരാജനെ വെട്ടി നുറുക്കിയതിനു പിന്നിലും മറ്റാരുമായിരുന്നില്ല. സ്വന്തം പാർട്ടിക്കാരെ ആയുധം കാട്ടിയും ഭീഷണിപ്പെടുത്തിയും സ്ഥാനം നേടിയ നേതാവാണ് കെ സുധാകരനെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് പി രാമകൃഷ്ണൻ ജീവിച്ചിരിക്കുമ്പോൾ പറഞ്ഞകാര്യം ആരും മറന്നിട്ടില്ല.
ആളുകളെ കൊന്ന് ശവം തിന്നുന്ന സ്വഭാവം മാത്രമല്ല അഴിമതി നടത്തി പണം തട്ടിയെടുക്കുന്ന ശീലവും ഉള്ളയാളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് എന്ന ആരോപണം കോൺഗ്രസ്സുകാർ തന്നെ നേരത്തെ നിരവധി സന്ദർഭങ്ങളിൽ ഉന്നയിച്ചതാണ്. വിദേശത്തു നിന്നടക്കം പണം സമാഹരിച്ചിട്ടും പയ്യന്നൂരിലെ സജിത്ത്ലാലിന്റെ കുടുംബത്തിന് നൽകിയത് കേവലം 25,000 രൂപ മാത്രമായിരുന്നു എന്ന് ആക്ഷേപം ഉന്നയിച്ചത് മുൻ ഡി.സി.സി പ്രസിഡന്റാണ്. ഈ ആക്ഷേപം ഉന്നയിച്ചതു കൊണ്ടാണ് പി രാമകൃഷ്ണന് ഡി.സി.സി ഓഫീസിലെ കൊടിമരച്ചുവട്ടിൽ ഒരു ദിവസം മുഴുവൻ കുത്തിയിരിക്കേണ്ടി വന്നത്. കാപ്പാട് വസന്തൻ കുടുംബസഹായ ഫണ്ട് പിരിച്ചിട്ടും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന ആക്ഷേപം ഉന്നയിച്ചത് ബന്ധുക്കളാണ്. രക്തസാക്ഷികളുടെ പേരിൽ പണം പിരിച്ച് അത് തട്ടിയെടുക്കുന്ന ശീലം സി.പി. എമ്മിന്ഇല്ല. ധനരാജ് ഫണ്ടിൽ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല. ബന്ധുക്കൾക്ക് ഫണ്ട് നൽകിയതും, വീട് നിർമ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണ്. ബഹുജനങ്ങളിൽ നിന്ന് ഫണ്ട് പിരിക്കുമ്പോൾ തന്നെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതാണ്. പയ്യന്നൂർ കോ-ഓപ്പ്. റൂറൽ ബാങ്കിൽ ധനരാജിന്റെ പേരിലുള്ള കടം നേരത്തെ കൊടുത്തു തീർത്തതാണ്. പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ അവശേഷിക്കുന്ന കടം പാർട്ടി നൽകുകയും ചെയ്യും.
കെ സുധാകരൻ വനം മന്ത്രിയായിരിക്കുമ്പോൾ നയമസഭാ അംഗങ്ങൾ എഴുതിക്കൊടുത്ത് സഭയിലുന്നയിച്ച അഴിമതി ആരോപണങ്ങളെ തുടർന്ന് മന്ത്രിസ്ഥാനം രാജി വയ്ക്കാതിരുന്നയാളാണ് ഇപ്പോൾ ടി.ഐ മധുസൂദനൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പറയുന്നത്. ചിറക്കൽ രാജാസ് ഹൈസ്‌ക്കൂൾ വിലയ്ക്കു വാങ്ങാൻ രൂപീകരിച്ച കരുണാകരൻ സ്മാരക എജുക്കേഷണൽ സൊസൈറ്റിയുടെ പേരിൽ വിദേശത്തു നിന്നും പിരിച്ച 17 കോടി രൂപ കാണാനില്ലെന്ന് മാത്രമല്ല സ്‌കൂൾ വാങ്ങിയിട്ടുമില്ല. പിരിച്ച പണം എവിടെയെന്ന് ഡി.സി.സി യോഗത്തിൽ പലരും ചോദ്യമുന്നയിച്ചു. ആരോപണം ഉന്നയിച്ച ചിലർ ഇപ്പോൾ ഡി.സി.സി. യിൽ നിന്നും പുറത്താക്കപ്പെട്ടു. കെ.എം ഷാജിയെ പോലെ മണിമാളിക നടാലിൽ പണിത കെപിസിസി പ്രസിഡന്റിനെതിരെ ആരോപണമുന്നയിച്ചത് സിപിഐ.(എം) കാരനല്ല. സ്വന്തം പാർട്ടിക്കാരനാണ്. ഡി.സി.സി ഓഫീസിന് വേണ്ടി വിദേശത്തു നിന്നും സമാഹരിച്ച തുക എന്തു ചെയ്തു എന്ന ചോദ്യവും ചില കോൺഗ്രസ്സ് നോതാക്കൾ ഉന്നയിക്കുകയുണ്ടായി.
പിണറായി വിജയനെ 'പട്ടി' എന്നാക്ഷേപിച്ച കെ സുധാകരൻ മറ്റൊരു കുറ്റവും പറയാനില്ലാത്ത ആളാണ് കമ്മ്യൂണിസ്റ്റുകാരനെന്നു പറയുമ്പോൾ അവസരവാദിയായ ഒരു കോൺഗ്രസ്സ് നേതാവിന്റെമനോനിലയെ കുറിച്ചാണ് ജനങ്ങൾ ചിന്തിക്കുക. കൊലപാതക രാഷ്ട്രീയത്തിന്റെയും ഫണ്ട് വെട്ടിപ്പിന്റെയും അപ്പോസ്തലനാണെന്ന ആരോപണത്തെ നേരിടുന്ന ഒരു നേതാവിൽ നിന്നും സി.പി എമ്മിന് പഠിക്കാനൊന്നുമില്ല. ജാഗ്രതക്കുറവെന്നതിന് കെപിസിസി അധ്യക്ഷന്റെനിഘണ്ടുവിൽ 'അടിച്ചുമാറ്റലാണെങ്കിൽ' അതിന് സി.പി. എമ്മിനെ കുറ്റപ്പെടുത്തേണ്ട. സ്വന്തം ചെയ്തികൾ മറ്റുള്ളവരുടെ മേൽ പഴിചാരുന്ന ശീലം കെപിസിസി അധ്യക്ഷനുണ്ട്. കള്ളപ്പണം വെള്ളപ്പണമാക്കിയ കേസ്സിൽ പ്രതികളായത് സ്വന്തം പാർട്ടിയുടെ അഖിലേന്ത്യ നേതാക്കളാണ്. കേരളത്തിലെ എംപിമാരെല്ലാം അടിയന്തിരമായും ഡൽഹിയിലെത്തണമെന്ന സന്ദേശം ഹൈക്കമാൻഡ് നൽകിയത് അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭീതിയിലാണ്. സി.പി. എമ്മിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പറ്റുമോയെന്ന് അന്വേഷണം നടത്തുന്ന കെപിസിസി അധ്യക്ഷൻ സ്വന്തം നേതാക്കളെ അഴിമതി കേസ്സിൽ നിന്ന് രക്ഷിക്കാനാവുമോ യെന്ന് ആദ്യം നോക്കുന്നതായിരിക്കും നല്ലതെന്നും ജയരാജൻ പറഞ്ഞു. സി.പി. എം വിരുദ്ധ അപസ്മാരമാണ് കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയിൽ പ്രകടമാവുന്നത്. സി.പി. എമ്മിനെ തകർക്കാൻ കച്ചകെട്ടിയിരിക്കുന്ന ഇക്കൂട്ടരുടെ പ്രസ്താവന ജനങ്ങൾ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും ജയരാജൻ പറഞ്ഞു.




