ന്യൂഡൽഹി: പ്രധാന മന്ത്രിയുടെ ഡൽഹി ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിക്ക് ചുറ്റും ഇന്ത്യൻ നിർമ്മിത സുരക്ഷാ വലയം തീർക്കാൻ സർക്കാർ ഒരുങ്ങഉന്നു. ഇൻഫഅരാറെഡ് സുരക്ഷാ വലയം നിർമ്മിക്കാനാണ് പദ്ധതി. 2.8 കിലോമീറ്റർ ചുറ്റളവിലുള്ള വസതിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പിഐഡിഎസ്) എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനം ഒരുങ്ങുന്നത്.

ഈ വർഷം പകുതിയോടെ ഈ സുരക്ഷാ വലയം പ്രവർത്തന സജ്ജമാക്കും. പിഐഡിഎസിനുള്ള ടെൻഡർ സർക്കാർ ക്ഷണിച്ചു കഴിഞ്ഞു. ഇവ ഇന്ത്യൻ നിർമ്മിതമാണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ പ്രവർത്തന അനുമതി ലഭിക്കുകയുള്ളൂ. കരാർ സ്വന്തമാക്കുന്ന സ്ഥാപനം മൂന്നു മാസത്തിനകം പണി പൂർത്തിയാക്കുകകയും ഇതു പ്രവർത്തിപ്പിക്കാൻ സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ പത്ത് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുകയും വേണം.

വീടുകളിൽ അതിക്രമിച്ചു കടക്കുന്നവരെ പിടിക്കാനുള്ള സുരക്ഷാസംവിധാനമാണ് പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം. ഒരു പ്രത്യേകമേഖലയുടെ മൊത്തം സുരക്ഷ ഉറപ്പാക്കാൻ ഇത് മൂലം ലഭ്യമാകും. സെൻസറുകൾ, ക്യാമറകൾ, കേബിളുകൾ എന്നിവയടങ്ങുന്ന സംവിധാനം വസ്തുവിനു ചുറ്റും സ്ഥാപിച്ചുള്ള സങ്കീർണമായ പ്രവർത്തനമാണ് ഇത്.

വസ്തുവിന്റെ കിടപ്പ്, സുരക്ഷാ പ്രാധാന്യം, കാലാവസ്ഥ എന്നിവ കണക്കിലെടുത്താണ് പ്രവർത്തിക്കുന്നത്. ഒരാൾ വസ്തുവിലേക്ക് അതിക്രമിച്ചു കടന്നാൽ ഇന്ററോഗേഷൻ യൂണിറ്റിലേക്ക് സിഗ്‌നലുകൾ അയയ്ക്കുകയും ഈ സിഗ്‌നലുകൾ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു സ്‌ക്രീനിൽ വിലയിരുത്തി നുഴഞ്ഞുകയറ്റം സ്ഥിരീകരിക്കുകയുമാണ് ചെയ്യുക.