കൊൽക്കത്ത: ജ്ഞാനപീഠ ജേതാവ് മഹാശ്വേതദേവി അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി രോഗശയ്യയിലായിരുന്നു ഈ വിഖ്യാത എഴുത്തുകാരി.

കഴിഞ്ഞ 23ന് ഹൃദയാഘാതത്തെത്തുടർന്നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊൽക്കത്തയിലെ ബെല്ലെ വ്യൂ ക്ലിനിക്കിൽ കഴിഞ്ഞ രണ്ടുമാസമായി ചികിത്സയിലായിരുന്നു മഹാശ്വേതദേവി.

രാജ്യം കണ്ട മികച്ച എഴുത്തുകാരിലൊരാളായ മഹാശ്വേതദേവിയുടെ നിര്യാണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. 1996ലാണ് മഹാശ്വേതദേവിക്കു രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം ലഭിച്ചത്. 'ഹസാർ ചൗരാഷിർ മാ' എന്ന കൃതിക്കായിരുന്നു പുരസ്‌കാരം.

ബംഗാളിൽ ഇടതുഭരണത്തിന് അന്ത്യം കുറിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സിംഗൂർ സംഭവത്തിൽ മഹാശ്വേതദേവിയും ഇടപെട്ടിരുന്നു. ഇടതുഭരണത്തിനെതിരെ തെരുവിലിറങ്ങിയവരുടെ കൂട്ടത്തിൽ ഈ എഴുത്തുകാരിയുമുണ്ടായിരുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ടു പിണറായി വിജയനെതിരെ എഴുതിയ തുറന്ന കത്തും ഏറെ ചർച്ചയായിരുന്നു.

1926ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലായിരുന്നു മഹാശ്വേതാ ദേവിയുടെ ജനനം. സാഹിത്യ പശ്ചാത്തലമുള്ള ബ്രാഹ്മണ കുടുംബാംഗമായ അവർ പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടകിന്റെ മകളാണ് . മഹാശ്വേതയുടെ അമ്മ, ധരിത്രി ഘടക്കും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം ധാക്കയിൽ പൂർത്തിയാക്കിയ മഹാശ്വേതാദേവിയുടെ കുടുംബം ബംഗ്‌ളാദേശ് വിഭജനത്തെ തുടർന്നു പശ്ചിമബംഗാളിലേക്ക് കുടിയേറി ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്ന് അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. തുടർന്ന് കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഇംഗ്‌ളീഷിൽത്തന്നെ പിജിയും. പിന്നീട് പ്രശസ്ത നാടകൃത്തും ഇപ്റ്റയുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചുവെങ്കിലും 1959ൽ ഇരുവരും വിവാഹമോചനം നേടി. ആ ബന്ധത്തിൽ ഉണ്ടായ മകനാണ് പ്രശസ്ത ബംഗാളി എഴുത്തുകാരൻ ആയ നാബുരൻ ഭട്ടാചാര്യ.

1969 ൽ ബിജോയ്ഖർ കലാലയത്തിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിൽ പത്രപ്രവർത്തനവും എഴുത്തും നടത്തിയിരുന്നു. മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളിൽ പലതും പശ്ചിമബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. അവയിലേറെയും ആദിവാസികൾ അനുഭവിക്കേണ്ടി വന്ന ക്രൂരമായ അടിച്ചമർത്തലുകൾ, ജാതിപരമായ ഉച്ചനീചത്വങ്ങൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവയെ വരച്ചു കാട്ടി. ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പൊരുതിയ മഹാശ്വേതാ ദേവി ബംഗാളിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ വ്യവസായിക നയങ്ങളെ എതിർത്തിരുന്നു. വ്യവസായിക ആവശ്യങ്ങൾക്ക് തുച്ഛമായ വിലയ്ക്ക് കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ വിമർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ബംഗാൾ ഗവണ്മെന്റിന്റെ സിംഗൂരിലെയും നന്ദിഗ്രാമിലെയും വിവാദനയങ്ങളെ എതിർക്കുകയും ചെയ്ത മഹാശ്വേതയുടെ പോരാട്ടം ബംഗാളിൽ ഇടതുഭരണത്തിനെതിരെ ജനങ്ങളെ നയിക്കുന്നതിന് പ്രേരണയായി മാറി. പിൽക്കാലത്ത് ഇവിടെ മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതിനും സിപിഎമ്മിന്റെ 35 വർഷക്കാലത്തെ ഭരണത്തിന് അവസാനമാകാനും കാരണമായതിൽ ഇവരുടെ പങ്ക് നിർണായകമായി.

ഝാൻസിറാണി, ഹജാർ ചുരാഷിർ മാ, ആരണ്യേർ അധികാർ, അഗ്നിഗർഭ, ഛോട്ടീ മുണ്ട, ബഷി ടുഡു, തിത്തു മിർ, ദ്രൗപദി, രുധാലി ബ്യാദ്ഖണ്ടാ, ദി വൈ വൈ ഗേൾ എന്നിവയാണ് പ്രധാന കൃതികൾ. ഇവയിൽ പലതും മലയാളത്തിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. ജ്ഞാന പീഠത്തിന് പുറമെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം അരണ്യേർ അധികാർ എന്ന നോവലിന് ലഭിച്ചു. 1986ൽ രാജ്യം അവരെ പത്മശ്രീ നൽകി ആദരിച്ചു. 1997ൽ മഗ്‌സസേ പുരസ്‌കാരവും 2006ൽ പത്മവിഭൂഷണും ലഭിച്ചു. ബംഗാൾ ഗവൺമെന്റിന്റെ ഉയർന്ന ബഹുമതിയായ ബംഗാബിഭൂഷൺ 2011ൽ മഹാശ്വേതാ ദേവിക്ക് സമ്മാനിച്ചു.