മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നായകനാകുന്ന ഒടിയൻ തിയേറ്ററിൽ വിജയക്കൊടി പാറിക്കുമ്പോഴും സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന നെഗറ്റീവ് വാർത്തകൾക്കെതിരെ പ്രതിഷേധവും വരികയാണ്. ഈ അവസരത്തിലാണ് ചിത്രത്തിന്റെ ഡീഗ്രേഡിങ്ങിനെതിരെ പ്രതികരിച്ച് സംവിധായകനും നടനുമായ മേജർ രവി രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് മേജർ പ്രതികരണം അറിയിച്ചത്.

ഒടിയൻ ഒരു ക്ലാസ് ചിത്രമാണെന്നും അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും നെഗറ്റിവിറ്റി പരത്തി ഒരു ചിത്രത്തെ കൊല്ലരുതെന്നും മേജർ രവി ഫേസ്‌ബുക്കിൽ കുറിച്ചു. ഒടിയൻ മാണിക്യനാവാൻ മോഹൻലാൽ നടത്തിയ മേക്കോവറിന് പിന്നിലുള്ള വേദനയെങ്കിലും ഓർക്കണമെന്നും മേജർ പറയുന്നു.

മേജർ രവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

പല കാരണങ്ങൾ കൊണ്ടും കുറച്ച് നാളായി ഫേസ്‌ബുക്കിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ ഒടിയൻ കണ്ടതിനുശേഷം ചിത്രത്തെക്കുറിച്ച് എനിക്കെന്താണ് തോന്നിയത് എന്ന് പറയാൻ വീണ്ടും തിരിച്ചുവരണമെന്ന് തോന്നി.

ഒടിയൻ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരതയെ മടക്കി തന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയൻ. ലാൽ സാറിന്റെയും ടീമിന്റെയും വളരെ മികച്ച പരിശ്രമം. അമിതമായ പ്രൊമോഷൻ, അത് പ്രേക്ഷകരെ അവരുടെ ഭാവനയുടെ അങ്ങേയറ്റത്തുകൊണ്ടെത്തിച്ചു. അതായിരിക്കാം ചില ആരാധകരെ നിരാശപ്പെടുത്തിയത്. നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്. ആ മേക്കോവറിന് വേണ്ടി ലാലേട്ടൻ സഹിച്ച വേദന എങ്കിലും ഓർക്കുക. എല്ലാ വിജയങ്ങളും നേരുന്നു. ഇതൊരു ക്ലാസ് ചിത്രമാണ്..മേജർ രവി കുറിച്ചു.

ചിത്രം അമിത പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനെ തുടർന്ന് സംവിധായകൻ ശ്രീകുമാർ മേനോന് നേരെ സൈബർ ആക്രമണം ശക്തമായിരുന്നു. തനിക്കെതിരായുള്ള സോഷ്യൽ മീഡിയ ആക്രമണത്തിന് കാരണം ചിലർക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്നാണ് ശ്രീകുമാർ മേനോൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടു.