ഹോളിവുഡ് പണ്ടേ പരീക്ഷിച്ചു വിജയിച്ച ബയോപിക് ബോളിവുഡിൽ എത്തിയിട്ട് അധികനാൾ ആയിട്ടില്ല. മേരി കോമിന്റെയും സച്ചിന്റെയും ഒക്കെ ജീവിത കഥ സിനിമയാക്കി ബോളിവുഡ് ചരിത്രം കുറിച്ചതിന്റെ ചുവട് വച്ചായിരുന്നു അത് മലയാളിയിലേക്കും എത്തി നോക്കിയത്. എന്നു നിന്റെ മൊയ്തീൻ ആയിരുന്നു അത്തരത്തിലെ പ്രധാനപ്പെട്ട ഒരു ശ്രമം. എന്നാൽ മൊയ്തീന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാതെ പിരിമുറുക്കത്തോടെ സിനിമ ഇറക്കിയപ്പോൾ മൊയ്തീനും കാഞ്ചനമാലയും അപ്രത്യക്ഷമാവുകയും മലയാള സിനിമക്ക് നല്ലൊരു എന്റർടെയ്‌നർ ലഭിക്കുകയും ചെയ്തു.

മാധവിക്കുട്ടിയുടെ ജീവിത കഥ ആമിയിലൂട പറയാനുള്ള കമലിന്റെ ശ്രമം ആയിരുന്നു അടുത്തത്. എന്നാൽ അത് പൂർണ്ണമായും ഒരു പരാജയമായി മാറി എന്നാണ് നിരൂപകർ പറയുന്നത്. കമലദാസ് എന്ന മാധവിക്കുട്ടയുടെ ഒരിക്കലും അസ്തമിക്കാത്ത ജീവിത കഥ പറയാൻ കമലിന് സാധിക്കാതെ പോയപ്പോൾ ജീവനില്ലാത്ത കൃത്രിമ ഭാഷ സംസാരിക്കുന്ന ഒരു മിമിക്രിക്കാരിയായി മഞ്ജു വാര്യർ മാറിയെന്ന് നിരവധി റിപ്പോർട്ടുകൾ പറയുന്നു.

അടുത്ത പ്രധാനപ്പെട്ട പരീക്ഷണമാണ് ഇന്നു റിലീസ് ആയ ജയസൂര്യയുടെ ക്യാപ്റ്റൻ. മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സമ്പൂർണ്ണ ബയോപിക് എന്നു വേണണങ്കിൽ നമുക്ക് ക്യാപ്റ്റനെ വിശേഷിപ്പിക്കാം. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന മമ്മൂട്ടി അഭിനയിക്കുന്നതടക്കം എല്ലാ സംഭവങ്ങളും തന്നെ യഥാർത്ഥ ജീവിതത്തിൽ നിന്നും പുനരാവിഷ്‌കരിച്ചതാണ് എന്നു സംവിധായകൻ പറയുന്നു.

സത്യൻ എന്ന അതുല്ല്യനായ കളിക്കാരന്റെ ജീവിതം ഏറ്റവും മനോഹരമായി തന്നെ അവതരിപ്പക്കാൻ മാധ്യമ പ്രവർത്തകൻ കൂടിയായ പ്രജീഷിന് സധിച്ചു. ഫുട്ബോൾ കളിയെ വല്ലാതെ ഇഷ്ടപ്പെട്ടു പോയ സത്യൻ തന്റെ വ്യക്തി ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെയും അപമാനിക്കലിനന്റെയും ഒക്കെ കഥയാണിത്.

ചെറുപ്പത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കിടെ ഉണ്ടായ തർക്കത്തിൽ കാലിൽ വച്ചു കെട്ടിയ കമ്പിയായി ഫുട്ബോൾ കളിച്ചു താരമായെങ്കിലും വേദന കാലിനെ പിടികൂടിയപ്പോഴും കാലു പോയാലും ഫുട്ബോൾ ഉപേക്ഷിക്കാതെ ജീവിച്ച ഒരു മനുഷ്യന്റെ ജീവതമാണിത്. കളിയോടുള്ള ഭ്രാന്ത് തലക്ക് പിടിച്ചപ്പോൾ ജീവിതം മറന്നു. ഫുട്ബോളിനോടും ബുള്ളറ്റിനോടുമുള്ള പ്രിയം ജീവിതത്തെ തന്നെ വേട്ടയാടിതിന്റെ നേർക്കായി അങ്ങനെ ഈ സിനിമ മാറുന്നു.

[BLURB#1-VL]അപമാനിക്കപ്പെടലിന്റെ ഒരുപാട് നേരുകൾ ഇതിൽ കോരിയിട്ടിട്ടുണ്ട്. കളിക്കളത്തിൽ ഇറങ്ങുന്നതിന് തൊട്ടു മുൻപ് ക്യാപ്റ്റൻ പദവി പറിച്ചെടുത്തു കളഞ്ഞത് വേദനാജനകമായിരുന്നു. ഇന്ത്യൻ ക്യാപ്റ്റനായി അരങ്ങ് വാഴുമ്പോഴും ഇടക്കിടെയുള്ള അപമാനിക്കലുകളെ അതിജീവിക്കാൻ സത്യന്റെ ആത്മാഭിമാനം അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം. സാഫ് ഗെയിമിൽ പെനാലിറ്റി ഷൂട്ട് ഔട്ട് നഷ്ടപ്പെടുത്തുന്ന വേദനയിൽ നിന്നാണ് ആത്മഹത്യ മോഹം ഉദിക്കുന്നത്.

സ്പോർട്സ് ക്വോട്ടായിൽ ജോലിക്ക് കയറിയതിന്റെ പേരിൽ യുവ ഐപിഎസ് ഉദ്യോഗസ്ഥനാൽ അപമാനിക്കപ്പെട്ട കഥ. കക്കൂസ് കഴുകിച്ചിട്ടും അവസാന നിമിഷം വരെ സഹിച്ചിട്ടും അതിരു കടന്നപ്പോൾ മുഖം നോക്കി ഇടിച്ചു പല്ലു തകർത്തിട്ടു ജോലി ഇട്ടു മോഹൻ ബഗനിൽ കളിക്കാൻ ബംഗാളിലേക്ക് വണ്ടി കയറിയ കഥ ഹൃദയഭേദകമാണ്.

കളിക്കളത്തിനപ്പുറം നിറഞ്ഞ് നിൽക്കുന്ന പ്രണയവും സ്‌നേഹവും കലർന്നൊരു ജീവിത കഥ കൂടിയുണ്ട്. സത്യന്റെ പ്രിയ ഭാര്യയുടെ സഹനത്തിന്റെ നേർ ചിത്രങ്ങൾ ഉണ്ട്. ഷറഫ് അലി എന്ന കളിക്കാരനെ ഇടക്കൊക്കെ കാണിക്കുന്നത് കരുണയുടെയും വാത്സല്യത്തിന്റെയും പ്രതീകമായാണ്. ഒരു പക്ഷേ തകർന്ന മനസുമായി ജീവിച്ച സത്യന് കളിക്കളത്തിൽ ഉണ്ടായ ഏറ്റവും വലിയ തുണ ആയിരുന്നിരിക്കാം ഷറഫലിയുടെത്.

ഈ സിനിമയിലെ നടന്മാരുടെ ജേഴ്‌സികളിലൂടെ കടന്നു പോകുമ്പോൾ എല്ലാ പേരുകളും നമ്മൾ ഓർത്തിരിക്കുന്നവയാണ്. ഷറഫലി തന്നെ ആയിരുന്നു ഏറ്റവും വലിയ പേരുകളിൽ ഒന്ന്. ആസിഫ്, കുരികേഷ്, പാപ്പച്ചൻ എന്നീ പേരുകൾ ഒക്കെ കാണുമ്പോൾ എത്ര സമ്പന്നമായിരുന്നു നമ്മുടെ ഫുട്‌ബോൾ കാലം എന്നോർത്ത് പോവുകയാണ്.

[BLURB#2-VR]കണ്ണൂരിന്റെ ഭാഷയും കളിക്കാരന്റെ വികാരവും മുട്ടി നിൽക്കുന്ന ജീവനുള്ള വി പി സത്യനെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ ജീവതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നു തന്നെയാണ് ക്യാപ്റ്റനെന്നു തീർച്ച. വേദനകൾക്കിടയിലും സംഘർഷങ്ങൾക്ക് നടുവിലും കളിയോടുള്ള കൂറ് പുലർത്തിയ സത്യൻ. ഒടുവിൽ സംഘർഷത്തെ അതിജീവിക്കാനാവാതെ മരണത്തിൽ സ്വയം അഭയം കണ്ടെത്തുന്നത് ജയസൂര്യ സുന്ദരമായി അവതരിപ്പിക്കുന്നു. ഷാജി പാപ്പാനായി നിറഞ്ഞു നിൽക്കുന്ന ജയസൂര്യയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെയാണ് സത്യന്റെതെന്നു തീർച്ച.

പ്രജീഷ് സെൻ എന്ന മാധ്യമപ്രവർത്തകൻ വെള്ളം ചേർക്കാതെ, എന്നാൽ ബോറടിക്കാതെയും സുന്ദരമായി തന്നെ എടുത്ത ഈ സിനിമ, സത്യൻ എന്ന അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനുള്ള ഒന്നാന്തരം സ്മാരകം മാത്രമല്ല ആ ജീവിതം അറിയാതെ പോയ മലയാളികൾക്കുള്ള ഒരു പാഠം കൂടിയാണ്. ബയോപിക് മലയാളത്തിന് വഴങ്ങും എന്ന പ്രജീഷ് സെൻ തെളിയിച്ചിരിക്കുന്നു. കൈയടക്കത്തോടെ സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റൻ വിജയിപ്പിക്കേണ്ടത് മലയാളികളുടെ കടമയാണ്.

15 കോടി രൂപയാണ് നിർമ്മാണ ചെലവ് എന്നു നിർമ്മാതാവ് പറയുന്നതിന്റെ യുക്തി മാത്രം പിടി കിട്ടുന്നില്ല. മലേഷ്യയിൽ പോയി ഇന്ത്യ കൊറിയ ഫുട്‌ബോൾ ചിത്രീകരിച്ചപ്പോൾ ഉണ്ടായ ചെലവായിരിക്കും ഒരു പക്ഷേ. അന്താരാഷ്ട്ര നിലവാരമുള്ള ഈ കളി അസാധാരണമായ വിധം സുന്ദരമായാണ് ചിത്രീകിരിച്ചിരിക്കുന്നത്. ഓരോ കളക്കളത്തിലും സ്‌റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന കാണികൾക്ക് 500 രൂപ വീതം കൊടുത്താലും ബഡ്ജറ്റ് ഉയരുമല്ലോ. ജനക്കൂട്ടത്തെ ഒന്നും കൃത്യമായി ചിത്രീകരിക്കാൻ നമ്മുടെ സാങ്കേതിക വിദ്യ ഇതുവരെ വളർന്നിട്ടില്ലേ എന്ന ചോദ്യം പക്ഷേ അത് അവശേഷിപ്പിക്കുന്നുണ്ട്.