മസ്‌കത്ത്: ഒമാനിലെ ഇബ്രിയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ആറു സ്വദേശികളെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവരല്ല പ്രതികൾ എന്ന് കണ്ടാണ് ആറ് പേര്‌ലെ ഒമാൻ റോയൽ പൊലീസ് അറസ്റ്റു ചെയ്തത്.

കോട്ടയം മണർകാട് ചെറുവിലാകത്ത് ജോൺ ഫിലിപ്പിന്റെ (45) മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണ് മസ്‌കത്തിൽനിന്ന് 350 കിലോമീറ്ററോളം അകലെ തനാമിലെ മസ്‌റൂഖി ഗ്രാമത്തിൽനിന്ന് കണ്ടത്തെിയത്. നിർദിഷ്ട സൗദി ഹൈവേയിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന് ലഭിച്ച മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. സനീനയിലെ അൽ മഹാ പെട്രോൾ സ്റ്റേഷനിലാണ് ജോൺ ഫിലിപ് ജോലിചെയ്തിരുന്നത്.

ഇവിടെ നിന്ന് 70 കി.മീറ്റർ ദൂരെയാണ് മസ്‌റൂഖി ഗ്രാമം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ജോണിനെ സനീനയിൽനിന്ന് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. പമ്പിലെയും കടയിലെയും കലക്ഷൻ തുകയായ 3000 റിയാൽ ഇവർ കവർന്നതായും ഇബ്രിയിലെ പൊലീസ് വൃത്തങ്ങൾ അനൗദ്യോഗികമായി പറഞ്ഞു. പമ്പ് അടച്ചശേഷം എത്തിയ സംഘത്തിലെ നാലുപേർ ഓഫിസ് മുറിയിൽ മുട്ടിവിളിക്കുകയായിരുന്നു. അസ്വാഭാവികതയൊന്നും തോന്നാതെ വാതിൽതുറന്ന ജോണിനെ അക്രമിച്ച് കീഴ്‌പ്പെടുത്തിയശേഷം കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. ആരോഗ്യവാനായ ജോൺ ചെറുത്തുനിന്നതിനെ തുടർന്നാണ് ഓഫിസ് മുറി ചെറിയ തോതിൽ അലങ്കോലപ്പെട്ടത്. പ്രതികളിൽ ഒരാൾ പമ്പിന് സമീപവാസിയാണെന്നാണ് സൂചന.

ജോണുമായി ഇവർക്ക് ആർക്കും മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഉച്ചകഴിഞ്ഞ് ജോൺ മാത്രമാണ് ജോലിക്ക് ഉണ്ടാവുകയെന്ന് മനസ്സിലാക്കിയ പ്രതികൾ ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവിലാണ് സംഭവം ആസൂത്രണം ചെയ്തത്. സി.സി.ടി.വി കാമറകളുടെ ഹാർഡ് ഡിസ്‌കും ഇവർ കൈവശപ്പെടുത്തിയിരുന്നു. സഹപ്രവർത്തകനായ കൊല്ലം സ്വദേശി ബാബു പിറ്റേ ദിവസം ജോലിക്ക് എത്തിയപ്പോഴാണ് ഓഫിസ് മുറി തുറന്നുകിടക്കുന്നത് കണ്ട് മറ്റുള്ളവരെ വിവരം അറിയിക്കുന്നത്. ബാബുവിനെ ചോദ്യംചെയ്തശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വിട്ടയച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി സ്വദേശികൾക്ക് പിന്നാലെ പാക്കിസ്ഥാൻ, ബംഗ്‌ളാദേശ് സ്വദേശികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ബിനുവാണ് ജോണിന്റെ ഭാര്യ. റോണകും ആന്മേരിയും മക്കളാണ്. വേനലവധി ചെലവഴിക്കാൻ എത്തിയിരുന്ന ഭാര്യയും മക്കളും മേഴ് ഏഴിനാണ് തിരികെ പോയത്. മസ്‌കത്തിലെ പൊലീസ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഞായറാഴ്ചയോടെ മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് സഹപ്രവർത്തകർ പറഞ്ഞു.