ചെന്നൈ: ബൈക്കും വാട്ടർ ലോറിയും കൂട്ടിയിടിച്ച് ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് വാട്ടർ ലോറിക്കയിടിയിൽപെട്ടതിനെ തുടർന്ന് ആലപ്പുഴ നീരേറ്റുപുറം കൊച്ചുമാമ്മൂട്ടിൽ വീട്ടിൽ ഉമ്മൻ മാത്യു, ജീന ദമ്പതികളുടെ ഏകമകൾ ജെമീമ അച്ചു മാത്യു (12) ആണ് മരിച്ചത്. ന്യൂ ആവഡി റോഡിൽ കിൽപോക് വാട്ടർ വർക്കിനു സമീപമുണ്ടായ അപകടത്തിൽ ജെമീമ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുക ആയിരുന്നു.

കിൽപോക് യൂണിയൻ ക്രിസ്ത്യൻ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജെമീമ. നേരത്തേ ക്ലാസിലെത്താൻ മാതൃസഹോദരനൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം. മൃതദേഹം ഇന്നു രാവിലെ 7ന് തിരുമംഗലം ഇവാഞ്ചലിക്കൽ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ തലവടി നെടുമ്പ്രം ഇവാൻജലിക്കൽ പള്ളിയിൽ.

വാട്ടർ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രത്തിനടിയിൽപെട്ട ജെമീമ സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസ് കേസെടുത്തു. കോർപറേഷൻ ടാങ്കർ ലോറികൾ കുടിവെള്ളം നിറയ്ക്കുന്ന പ്രധാന കേന്ദ്രമാണു കിൽപോക് വാട്ടർ വർക്‌സ്. സ്‌കൂൾ, ഓഫിസ് സമയങ്ങളിൽ ഈ സ്ഥലത്ത് ടാങ്കർ ലോറികൾ അമിത വേഗത്തിൽ പായുന്നതായി നേരത്തേ പരാതിയുണ്ട്. സമാനമായ ഒട്ടേറെ അപകടങ്ങൾ ഇതേ സ്ഥലത്ത് ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.