കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വലിയ രാഷ്ട്രീയ നീക്കങ്ങൾക്കാണ് വിവിധ മുന്നണികൾ തുടക്കമിട്ടിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ സജീവ നീക്കവുമായി ബിജെപിയുടെ ദേശീയ നേതൃത്വം തന്ത്രങ്ങൾ മെനയുന്നതിനിടെ മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ കൂട്ടുകെട്ടുകൾ രൂപപ്പെട്ടതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മുസ്ലിം വോട്ടർമാരുടെ ഇടയിൽ നിർണായക സ്വാധീനമുള്ള ഹൂഗ്ലിയിലെ ജംഗിപാറയിൽ സ്ഥിതി ചെയ്യുന്ന ദർബാറായ ഫുർഫുറാ ശരീഫിലെ അബ്ബാസ് സിദ്ദിഖിയുമായി അസദുദ്ദീൻ ഉവൈസി കൂടിക്കാഴ്ച നടത്തിയതാണ് ചൂടേറിയ ചർച്ചയ്ക്ക് കാരണമാകുന്നത്.

ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിച്ച അസദുദ്ദീൻ ഉവൈസിയും പശ്ചിമ ബംഗാളിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഞായറാഴ്ചയാണ് ഉവൈസി അബ്ബാസ് സിദ്ദിഖിയുമായി കൂടിക്കാഴ്ച നടത്തിയത്.

മുസ്ലിം ലീഗ് നേതൃത്വവും അബ്ബാസി സിദ്ദിഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു അതേസമയം തൃണമൂലിനുള്ള പിന്തുണ തുടരണമെന്നാണ് മമത ബാനർജി അബ്ബാസ് സിദ്ദിഖിയോട് അവശ്യപ്പെട്ടിരിക്കുന്നത്. ബംഗാളിലെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തി വരുന്ന അബ്ബാസ് സിദ്ദിഖിയുടെ നിലപാടുകൾക്ക് മുസ്ലിം വോട്ടർമാരുടെ ഇടയിൽ സ്വാധീനമുണ്ട്.

അതുകൊണ്ട് തന്നെ അബ്ബാസ് സിദ്ദിഖിയുടെ നിലപാടുകൾ പശ്ചിമ ബംഗാളിലെ മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ച് മമത ബാനർജിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിൽ ഉവൈസിയുമായുള്ള അബ്ബാസ് സിദ്ദിഖിയുടെ കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും ബംഗാൾ രാഷ്ട്രീയത്തിൽ എങ്ങിനെ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്