കൊൽക്കത്ത: ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തന്ത്രങ്ങൾ മെനയാൻ സമയമായെന്ന് കാട്ടി 10 പ്രതിപക്ഷ നേതാക്കൾക്ക് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കത്ത്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ബിജെപിയുടെ ആക്രമണങ്ങളെ ഐക്യത്തോടെ ഫലഫ്രദായി ചെറുക്കാൻ സമയമായി എന്നാണ് ശക്തമായ ഭാഷയിൽ എഴുതിയ കത്തിൽ പറയുന്നത്. രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസ്യതയുള്ള ബദൽ സമ്മാനിക്കാൻ കഴിയണം.

ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിവാദമായ പുതിയ നിയമത്തെ പരാമർശിച്ചുകൊണ്ടാണ് മമത കത്ത് തുടങ്ങുന്നത്. ഇതുകൂടാതെ ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരേ വാളോങ്ങിയ ബിജെപിയുടെ ഏഴുഉദാഹരണങ്ങൾ അവർ നിരത്തുന്നു.

ബിജെപി ഇതര പാർട്ടികൾക്ക് ഭരണാഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന തരത്തിലാണ് ബിജെപിയുടെ നീക്കം. സംസ്ഥാന സർക്കാരുകളുടെ അധികാരത്തിൽ വെള്ളം ചേർക്കാനും മുനിസിപ്പാലിറ്റിതലത്തിലേക്ക് തരം താഴ്‌ത്താനുമാണ് അവർ ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ ഏകകക്ഷി സ്വേച്ഛാധിപത്യഭരണമാണ് അവർ സ്ഥാപിക്കുന്നത്, മമത എഴുതി.

ഡൽഹിയിൽ ബിജെപി കാട്ടിയത് ഒറ്റപ്പെട്ട ഉദാഹരണമല്ല. മറിച്ച് അത് സർവവ്യാപിയാവുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് കേന്ദ്രം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ പട്ടികയും മമത നിരത്തി.

ഗവർണറുടെ ഓഫീസിന്റെ അധികാര ദുർവിനിയോഗം, കേന്ദ്ര ഏജൻസികളായ സിബിഐയെയും ഇഡിയെയും ഉപയോഗിച്ച് വിരട്ടൽ, സംസ്ഥാനങ്ങളുടെ ഫണ്ട്തടഞ്ഞ് വയ്ക്കൽ, ദേശീയവികസന കൗൺസിൽ, പ്ലാനിങ് കമ്മീഷൻ എന്നിവ പിരിച്ചുവിടൽ, ബിജെപി ഇതര സർക്കാരുകളെ കോഴ വാഗ്ദാനം ചെയ്ത് താഴെയിടുക, ദേശീയ സ്വത്തുക്കളുടെ സ്വകാര്യവത്കരണം, കേന്ദ്ര -സംസ്ഥാന സർക്കാർ ബന്ധങ്ങളുടെ തകർച്ച എന്നീ വിഷയങ്ങൾ മമത ചൂണ്ടിക്കാട്ടുന്നു,.

ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ബിജെപിയുടെ ആക്രമണങ്ങളെ ഐക്യത്തോടെ ഫലഫ്രദായി ചെറുക്കാൻ സമയമായി എന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ടിഎംസിയുടെ ചെയർപേഴ്‌സൺ എന്ന നിലയിൽ നിങ്ങൾക്കൊപ്പവും, സമാനഹൃദയരായ മറ്റുകക്ഷികൾക്കൊപ്പവും പൂർണമനസ്സോടെ ഈ പോരാട്ടത്തിൽ ഞാൻ പങ്കെടുക്കും, മമത കുറിച്ചു.

സോണിയ ഗാന്ധിക്ക് പുറമെ ശരദ് പവാർ, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്രിവാൾ, നവീൻ പട്‌നായിക് തുടങ്ങിയവർക്കാണ് മമത കത്തയച്ചത്. എന്നാൽ, സിപിഐ, സിപിഎം കക്ഷിനേതാക്കൾക്ക് അവർ കത്തയച്ചിട്ടില്ല.പശ്ചിമ ബംഗാളിൽ നന്ദിഗ്രാം ഉൾപടുന്ന മേഖലകളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കാനിരിക്കെയാണ് മമത പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പ് ഗോദയിൽ വ്യക്തിഹത്യയും ദുരാരോപണങ്ങളുമടക്കം ബിജെപി സർവ ആയുധങ്ങളും പുറത്തെടുക്കുന്നതിനിടയിലാണ് ഒന്നിച്ചുള്ള പോരാട്ടത്തിന്റെ പ്രാധാന്യം വ്യക്തമാക്കി മമതയുടെ കത്ത്.