ആലപ്പുഴ: നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകൽ മോഷണവും വധശ്രമവും.ആലപ്പുഴ എഎൻ പുരം കണ്ണമംഗലം കുളങ്ങര വീട്ടിൽ റിട്ട.അദ്ധ്യാപിക എസ്.വിനയഭായിയെ(75) ആണ് ഹെൽമറ്റ് ധരിച്ചെത്തിയ അക്രമി വധിക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. ശബ്ദം കേട്ട് ഭർത്താവ് ഓടിയെത്തിയതിനാൽ അക്രമി കടന്നുകളഞ്ഞു.

ക്ഷേത്രത്തിൽ പോയി വീട്ടിലേക്കു മടങ്ങിയെത്തിയ വിനയഭായി വീടിനുള്ളിലിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയം ഗേറ്റിലെ ശബ്ദം കേട്ടു പുറത്തേക്കിറങ്ങി നോക്കിയപ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ യുവാവ് വാതിൽക്കലേക്കു കയറി വിനയഭായിയുടെ കഴുത്തിൽ കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയുമായിരുന്നു.

മരണ വെപ്രാളത്തിൽ വിനയ ഭായി ഭർത്താവിനെ വിളിച്ചതോടെ അക്രമി കഴുത്തിലെ പിടിവിട്ട് മാല പൊട്ടിച്ചു കടക്കുകയായിരുന്നു.കുടുംബത്തിന്റെ പരാതിയിൽ സൗത്ത് പൊലീസ് കേസെടുത്തു.