മഡ്ഗാവ്: ബീഫ് ഇറക്കുമതിയിൽ ഇടപെടുന്നവരെ ശിക്ഷിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഗോരക്ഷകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ നടത്തിയിരുന്ന സമരം പിൻവലിച്ചതിനു പിന്നാലെയാണ് പരീക്കറുടെ മുന്നറിയിപ്പ്.

നിയമപരമായി ബീഫ് ഇറക്കുമതി നടത്തുന്നതിൽ ഇടപെടുന്നവർ കർശനമായി ശിക്ഷിക്കപ്പെടും. നിയമത്തിന്റെ വഴിയേ സഞ്ചരിക്കാൻ ഞാൻ പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്യമായ രേഖകളും രേഖാമൂലമുള്ള പണമടയ്ക്കലും നടത്തിക്കഴിഞ്ഞാൽ ഇറക്കുമതി ചെയ്യുന്നതിൽനിന്ന് ആരെയും തടയാൻ കഴിയില്ലെന്നാണ് നിയമം അനുശാസിക്കുന്നത്- പരീക്കർ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാം കൃത്യമാണെങ്കിൽ പുറത്തുനിന്നുള്ള ആരുടെയും ഇടപെടൽ സാധ്യമല്ലെന്നും ഗോരക്ഷകരെകുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഗോരക്ഷയുടെ പേരിൽ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഗോവയിലെ ബീഫ് ട്രേഡേഴ്‌സ് അസോസിയേഷൻ അനിശ്ചിതകാല സമരം ആരംഭിച്ചത്. ക്രിസ്മസ് ദിനത്തിൽ ബീഫുമായി വന്ന ഒരു വാഹനത്തിനുനേരെ ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണമുണ്ടായിരുന്നു. ഇതാണ് സമരത്തിലേക്കു പോകാൻ വ്യാപാരികളെ പ്രേരിപ്പിച്ചത്.