- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധശേഖരണം; ഗൂഢാലോചനയും ലൈസൻസില്ലാതെ ആയുധ പരിശീലനവും പരേഡും പതാക ഉയർത്തലും അടക്കം നിരവധി കേസുകൾ; അറസ്റ്റിലായ സിപിഐ മാവോയിസ്റ്റ് നേതാവ് രാജൻ ചിറ്റിലപ്പള്ളിയെ റിമാൻഡ് ചെയ്ത് യു.എ.പി.എ കോടതി

മലപ്പുറം: രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധങ്ങൾ ശേഖരിച്ചു. ഗുഡാലോചന നടത്തി. ലൈസൻസില്ലാതെ ആയുധ പരിശീലനം, പരേഡ്, പതാക ഉയർത്തൽ, ക്ലാസുകൾ തുടങ്ങിയ കേസുകൾ ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഐ മാവോയിസ്റ്റ് നേതാവ് രാജൻ ചിറ്റിലപ്പള്ളിയെ മഞ്ചേരി യു.എ.പി.എ കോടതി റിമാൻഡ് ചെയ്തു.
തൃശ്ശൂർ ഐലൈറ്റ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ചിറ്റിലപ്പള്ളി നമ്പിയത്ത് ഗംഗാധരൻ മകൻ രാജനെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്ന് മഞ്ചേരി യു എ പി എ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 2021 ജനുവരി എട്ടുവരെ റിമാന്റ് ചെയ്തു. മലപ്പുറം എടക്കര പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 19ാം പ്രതിയായ രാജനെ മലപ്പുറം എടിഎസ് ഇൻസ്പെക്ടർ ബിജു ജോൺ ലൂക്കോസ് അറസ്റ്റ് ചെയ്തത്.
സിപിഐഎംഎൽ(നക്സൽബാരി) സംസ്ഥാന സെക്രട്ടറിയായിരുന്ന രാജൻ ചിറ്റിലപ്പള്ളി 2014ലെ ലയനത്തോടെ സിപിഐ(മാവോയിസ്റ്റ്) സോണൽ കമ്മിറ്റി അംഗമായാണ് പ്രവർത്തിക്കുന്നത്. 15ലേറെ വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. അജിത-കുപ്പു ദേവരാജ് കൊലപാതകത്തെ തുടർന്ന് കരുളായിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത സിപി ഐ(മാവോയിസ്റ്റ്) സംഘടനയുടെ 10ാം വാർഷികത്തോടനുബന്ധിച്ച് വനത്തിൽ നടന്ന സമ്മേളനത്തിൽ രാജൻ ചിറ്റിലപ്പള്ളി സംസാരിക്കുന്നതായുള്ള ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.
വാഹനഅപകടത്തിൽ പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വിവരം ലഭിച്ച എടിഎസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാന്റ് ചെയ്ത് ഉത്തരവിട്ട പ്രതി ഇപ്പോൾ തൃശൂർ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു ദിവസം ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാൻ എടിഎസ്സ് ടീമിന് കോടതി അനുവാദം നൽകി. ചികിത്സക്ക് ശേഷം രാജനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയക്കും.
2016 സെപ്റ്റംബർ അവസാന വാരത്തിൽ നിലമ്പൂർ മുണ്ടക്കടവ് കോളനിക്കടുത്ത് വനത്തിലാണ് കേസിന്നാസ്പദമായ സംഭവം. നിരോധിത തീവ്രവാദ സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ഫോർമേഷൻ ദിനത്തോടനുബന്ധിച്ച് വനത്തിൽ ഭവാനി, ശിരുവാണി, നാടുകാണി ദളങ്ങളിൽപെട്ട 24 പ്രതികൾ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. ഇതോടനുബന്ധിച്ച് ലൈസൻസില്ലാതെ ആയുധ പരിശീലനം, പരേഡ്, പതാക ഉയർത്തൽ, ക്ലാസുകൾ എന്നിവ നടത്തിയെന്നാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധങ്ങൾ ശേഖരിക്കുകയും ഗുഡാലോചന നടത്തുകയും ചെയ്തുവെന്നും ഇവർക്കെതിരെ കേസുണ്ട്. യോഗത്തിൽ മാവോയിസ്റ്റ് നേതാക്കളായ തമിഴ്‌നാട് സംസ്ഥാന കമ്മറ്റിയംഗം അജിത, കേന്ദ്ര കമ്മറ്റിയംഗം കുപ്പു ദേവരാജ്, വിക്രം ഗൗഡ, സോമൻ, ശർമിള, മുരുകേഷ്, വേൽമുരുകൻ, സന്തോഷ്, രമ, ചന്ദ്രു, അരവിന്ദ്, ബി ജി കൃഷ്ണമൂർത്തി എന്നിവരും പങ്കെടുത്തിരുന്നു.

