അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ആറു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ തീഗമെട്ട വനപ്രദേശത്ത് നക്‌സൽ വിരുദ്ധ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആറു മൃതദേഹങ്ങളും എ.കെ47 അടക്കമുള്ള ആയുധങ്ങളും പൊലീസ് സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തു.

കൊല്ലപ്പെട്ടവരിൽ ഒരു മുതിർന്ന മാവോയിസ്റ്റ് നേതാവും വനിതാ അംഗവും ഉൾപ്പെട്ടിട്ടുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എ.കെ47 റൈഫിൾ, ഒരു എസ്.എൽ.ആർ, കാർബൈൻ, മൂന്ന് .303 റൈഫിളുകൾ, നാടൻ തോക്ക് തുടങ്ങിയ ആയുധങ്ങളാണ് പൊലീസ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് നേതാക്കളിൽ ചിലർ രക്ഷപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.