റാഞ്ചി: ഝാർഖണ്ഡിൽ മാവോയിസ്റ്റ് നേതാവിനെയും ഭാര്യയെയും നാട്ടുകാർ തല്ലിക്കൊന്നു. മാവോസിസ്റ്റ് നേതാവായ പ്രകാശ് സിങ് ഭോക്തയും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഝാർഖണ്ഡിലെ കുന്ദിൽപ്പൂർ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

അയൽവാസിയെ കൊലപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ് ഗ്രാമീണർ പ്രകാശ് സിങ് ഭോക്തയെയും ഭാര്യയെയും മർദിച്ചു കൊലപ്പെടുത്തിയത്. വിനോദ് സിങ് എന്നയാളെയാണ് പ്രകാശ് സിങ് വെടിവെച്ചു കൊന്നത്. ഇതിൽ പ്രകോപിതരായ നാട്ടുകാർ ഇയാളുടെ ആയുധങ്ങൾ പിടിച്ചുവാങ്ങുകയും മർദിച്ച് കൊല്ലുകയുമായിരുന്നു എന്ന് പലമു എസ്‌പി സഞ്ജീവ് കുമാർ പറഞ്ഞു.

ശനിയാഴ്ചയോടെയാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തിയത്. എട്ടു ദിവസങ്ങൾക്ക് മുൻപാണ് പ്രകാശ് സിങ് ഗ്രാമത്തിൽ തിരിച്ചെത്തിയത്. ഇതിന് ശേഷം അയൽവാസിയുമായി വഴക്കുണ്ടാക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.