ന്യൂഡൽഹി: നിയമങ്ങൾ ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിച്ചു കളയേണ്ടി വന്ന വിഷയത്തിൽ നിർമ്മാതാക്കൾക്കു സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്. സർക്കാരിന് നൽകേണ്ട നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്ന കാര്യത്തിലാണു മുന്നറിയിപ്പ്. പകുതിത്തുക കെട്ടിവയ്ക്കണമെന്നാണു നിർദ്ദേശം. ഇതു സംബന്ധിച്ചു വരുന്ന ബുധനാഴ്ചയ്ക്കകം നിലപാട് അറിയിക്കണം. അല്ലാത്തപക്ഷം റവന്യു റിക്കവറിക്ക് ഉത്തരവിടുമെന്നാണ് ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്. 

നഷ്ടപരിഹാര വിതരണത്തിനായി ഇതുവരെ ഫ്‌ളാറ്റ് നിർമ്മാതാക്കൾ ഒരു തുകയും കൈമാറിയിട്ടില്ല. 115 കോടി രൂപയാണ് നിർമ്മാതാക്കൾ സർക്കാരിനു നഷ്ടപരിഹാരമായി നൽകേണ്ടത്. ഇത്ര വലിയ തുക കൈമാറാനാവില്ല എന്ന നിലപാടാണ് ഫ്‌ളാറ്റുടമകൾ കോടതിയെ അറിയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന കോടതി നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവയ്ക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.

കമ്പനിയുടെ വസ്തുവകകൾ പിടിച്ചെടുത്ത് വിറ്റ് പണം ഈടാക്കുന്നത് പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഫ്‌ളാറ്റ് നിർമ്മാതാക്കൾ പണം കെട്ടിവയ്ക്കാൻ തയാറാകുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. 

വരുന്ന ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. പൊളിച്ചു കളഞ്ഞ 248 ഫ്‌ളാറ്റുകളുടെ ഉടമകൾക്കായി ഇതുവരെ 62 കോടി രൂപ നഷ്ടപരിഹാരമായി സർക്കാർ കൈമാറിയെന്ന് നേരത്തെ കേസ് പരിഗണിക്കുമ്പോൾ കോടതിയെ അറിയിച്ചിരുന്നു. ഫ്‌ളാറ്റ് പൊളിച്ചതിനു ചെലവായ മൂന്നേകാൽ ലക്ഷം രൂപയും നിർമ്മാതാക്കളിൽനിന്ന് ഈടാക്കി നൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, സംസ്ഥാന സർക്കാരിനെതിരെ സംവിധായകൻ മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്ത ശേഷം വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.