ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നേട്ടം ബിഎസ്‌പിക്കാണ്. ഇന്ത്യയിൽ എങ്ങും വേരുകളുള്ള പാർട്ടിയായി ബിഎസ്‌പി മാറുകയാണ്. കർണ്ണാടകത്തിലെ തെരഞ്ഞെടുപ്പിലും ബിഎസ്‌പിക്ക് എംഎൽഎ സൃഷ്ടിക്കാനായിരുന്നു. ഇപ്പോൾ ചത്തീസ് ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബി എസ് പി ശക്തി തെളിയിച്ചു. യുപിയിൽ പിന്നോക്കം പോയ മായവതിക്ക് വലിയ പ്രതീക്ഷയാണ് ഈ വിജയങ്ങൾ.

രാജസ്ഥാനിലും മധ്യപ്രദേശിലും ആവശ്യങ്കിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ മായാവതി തയ്യാറായി കഴിഞ്ഞു. യുപിയിൽ മാത്രമാണ് കാര്യമായി കരുത്തുള്ളതെങ്കിലും, കോൺഗ്രസിനു പിന്നിലല്ല, ഒപ്പം നിൽക്കാനാണ് ബിഎസ്‌പി താൽപര്യപ്പെടുന്നത്. സമാജ്വാദി പാർട്ടിയെക്കൂടി (എസ്‌പി) ഒപ്പം നിർത്തി യുപിയിലും കരുത്ത് കാട്ടുകയാണ് ബിഎസ്‌പി. കേരളത്തിൽ പോലും ദളിത് വിഭാഗത്തിൽ മായാവതിക്ക് സ്വാധീനമുണ്ട്. എല്ലാ സംസ്ഥാനത്തും പാർട്ടിക്ക് വേരുകളുണ്ടാക്കിയ മായാവതി ശക്തമായ മത്സരം നടക്കുമ്പോൾ വിജയപരാജയങ്ങൾ നിർണ്ണയിക്കാൻ പോന്ന ശക്തിയായി മാറുകയാണ്.

കർണാടകയിൽ ജെഡിഎസ് കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്നു ബിഎസ്‌പിയുടെ ഏക മന്ത്രിയെ മായാവതി പിൻവലിച്ചത് അടുത്തിടെയാണ്.ചെറിയ നേട്ടങ്ങളിലൂടെയാണെങ്കിലും ബിഎസ്‌പി അതിന്റെ സാന്നിധ്യം വ്യാപിപ്പിക്കുന്നത് ശ്രദ്ധേയമാണ്. നേരത്തെ കർണാടകയിൽ ഒരു സീറ്റ് നേടിയ ബിഎസ്‌പി, തെലങ്കാനയിൽ സീറ്റൊന്നും നേടിയില്ലെങ്കിലും 2.1% വോട്ടു നേടി. രാജസ്ഥാനിൽ 6 സീറ്റും 4% വോട്ടും. ഛത്തീസ്‌ഗഡിൽ 2 സീറ്റും 3.7% വോട്ടും, മധ്യപ്രദേശിൽ 2 സീറ്റും 4.8% വോട്ടും. അങ്ങനെ എല്ലായിടത്തും ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ് മായാവതി.

യുപിയിൽ ബിഎസ്‌പിക്ക് ബിജെപിയുടെ മുന്നേറ്റം വലിയ തിരിച്ചടിയായി. ഇതോടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ കൂടി മായാവതി ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് വിജയിച്ചതാണ് ബിഎസ്‌പിക്ക് തുണയാകുന്നത്. എല്ലാ സംസ്ഥാനങ്ങളിലും മൂന്ന് ശതമാനം വോട്ടുള്ള മായാവതിയെ മാറ്റി നിർത്താൻ കോൺഗ്രസിന് കഴിയില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മായവതിയുടെ സാന്നിധ്യം കോൺഗ്രസിനും അനിവാര്യതയാണ്. മധ്യപ്രദേശിലെ ഫലങ്ങൾ ഇതിന്റെ സൂചന നൽകുന്നുണ്ട്.

ബഹുജൻ സമാജ് പാർട്ടി, സമാജ്വാദി പാർട്ടി എന്നിവർ ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് മാതൃകയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കിൽ മധ്യപ്രദേശിൽ 35 മുതൽ 46 സീറ്റുകൾ കൂടി മതേതരസഖ്യത്തിന് വിജയിക്കാമായിരുന്നുവെന്ന് കണക്കുകൾ. ഗോണ്ട്വാന ഗണ തന്ത്ര് പാർട്ടിയുമായി നടന്ന സഖ്യ ശ്രമം വിജയിച്ചിരുന്നുവെങ്കിലും കോൺഗ്രസിന് 10 സീറ്റുകൾ അധികം നേടാമായിരുന്നു. മായാവതി കോൺഗ്രസിനെ 36 സീറ്റുകളിലെങ്കിലും തോൽപ്പിച്ചുവെന്നാണ് ഒടുവിലത്തെ കണക്കുകൾ. 50 സീറ്റുകൾ വിട്ടു കിട്ടണമെന്ന മായാവതിയുടെ കടുംപിടുത്തമാണ് സഖ്യശ്രമം പരാജയപ്പെടുത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കുറ്റം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മായാവതി ചെയ്തത്.