കൽപറ്റ: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മോർ പീലക്‌സീനോസ് മെത്രാപ്പൊലീത്ത (74) അന്തരിച്ചു. കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. സംസ്‌കാര ശുശ്രൂഷകൾ പിന്നീട് തീരുമാനിക്കും.

കോട്ടയം ജില്ലയിലെ പാമ്പാടിയിൽ 1941 ഡിസംബർ അഞ്ചിന് ഇലപ്പിനാൽ കുരുവിളയുടേയും അന്നമ്മയുടേയും മകനായി ജനിച്ചു. കൂരോപ്പട സി.എം.എസ്.എൽ.പി. സ്‌കൂൾ, പാമ്പാടി എം.ജി.എം. ഹൈസ്‌കൂൾ എന്നിവടങ്ങളിലായി പ്രാരംഭവിദ്യാഭ്യാസം നടത്തി. 1964 ൽ പൗലോസ് മോർ പീലക്‌സീനോസ് മെത്രാപൊലീത്തായിൽ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു.

1964 മുതൽ 68 വരെ കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന് പഠനം നടത്തി ജി.എസ്.ടി. ബിരുദം നേടി. തുടർന്ന് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബി.എ. ബിരുദവും തിരുപ്പതി ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ. ബിരുദവും നേടി. ന്യൂയോർക്ക് തിയോളജിക്കൽ സെമിനാരിയിൽ നിന്നും എസ്.ടി.എം., ലോഗോസ് കോളജിൽ നിന്നും ഡോക്ടർ ഓഫ് തിയോളജി, ഒർലാൻഡോ ഇന്റർ നാഷണൽ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് ഡിവിവിനിറ്റി ബിരുദങ്ങളും നേടി.

1985 ഓഗസ്ത് 30ന് പാമ്പാടി സിംഹാസന പള്ളിയിൽ, യാക്കോബ് മോർതീമോത്തിയോസ് മെത്രാപൊലീത്തായിൽ നിന്നും റമ്പാൻ സ്ഥാനം സ്വീകരിച്ചു. 1985 സപ്തംബർ 12ന് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോള്‌സ് കത്തീഡ്രലിൽ, മലബാർ ഭദ്രാസന മെത്രാ പൊലീത്തയായി വാഴിക്കപ്പെട്ടു. മീനങ്ങാടി മോർ ഏലിയാസ് സ്‌നേഹഭവൻ അനാഥശാല, കരുണാഭവൻ വയോധികസദനം, സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ, സെന്റ് ഗ്രീഗോറിയോസ് ബി.എഡ്. കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചത് മോർ പീലക്‌സീനോസ് തിരുമേനിയാണ്.

മലബാർ ഭദ്രാസനത്തെ വിഭജിച്ച് കോഴിക്കോട് ഭദ്രാസനത്തിന് രൂപം നൽകി. എഴുപത് വയസ്സിൽ വൈദീകർക്ക് റിട്ടയർമെന്റ്, വൈദീകക്ഷേമനിധി, പെൻഷന് പദ്ധതി, വൈദീക പൂളിങ് സിസ്റ്റത്തിലൂടെയുള്ള ഓണറേറിയം പദ്ധതി, മൂന്ന് വർഷത്തിലൊരിക്കൽ വൈദീകരുടെ പൊതുവായസ്ഥലം മാറ്റം തുടങ്ങി കാര്യങ്ങളും വലിയ തിരുമേനിയാണ് ആരംഭിച്ചത്. എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി, മെത്രാപൊലീത്തൻ ട്രസ്റ്റി, വൈദീക സെമിനാരി പ്രസിഡന്റ്, മർത്തമറിയം വനിതാസമാജം പ്രസിഡന്റ്, സെന്റ് പോള്‌സ് മിഷൻ ഓഫ് ഇന്ത്യ, ഡിവൈൻ ജയിൽ മിനിസ്ട്രി എന്നിവയുടേ രക്ഷാധികാരിയും കാസായുടെ നാഷണൽ ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്.

തീഷ്ണവാൻ എന്ന് അർഥമുള്ള 'താനോനോ' എന്ന സ്ഥാനപേർ നൽകി തിരുമേനിയെ പരിശുദ്ധ പാത്രിയർക്കീസ് ബാവ ആദരിച്ചിരുന്നു.