വാഷിങ്ടൻ : ഐടി ഭീമനായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ പോൾ അലൻ ഇനി ഓർമ്മ. ദീർഘനാളായി ക്യാൻസർ രോഗത്തിനുള്ള ചികിത്സയിലായിരുന്നു അദ്ദേഹം.2009ൽ കാൻസർ ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് രോഗം വീണ്ടും മൂർച്ഛിച്ചത്.65കാരനായിരുന്ന പോൾ കായിക വിനോദങ്ങളിലും ഏറെ തൽപരനായിരുന്നു.

മാത്രമല്ല പോർട്‌ലൻഡ് ട്രയൽ ബ്ലേസേഴ്‌സ് എന്ന ബാസ്‌കറ്റ് ബോൾ ടീമിന്റെയും സിയാറ്റ്ൽ സീഹോക്‌സ് എന്ന ഫുട്‌ബോൾ ടീമിന്റെയും ഉടമ കൂടിയായിരുന്നു അദ്ദേഹം.വടക്കൻ സിയാറ്റ്‌ലിൽ സ്‌കൂൾ പഠനകാലത്താണ് ബിൽ ഗേറ്റ്‌സും അലനും പരിചയപ്പെടുന്നത്.പഠനം ഉപേക്ഷിച്ച് ഇരുവരും ചേർന്നു പിന്നീട് മൈക്രോസോഫ്റ്റ് സ്ഥാപിക്കുകയായിരുന്നു. 1975ലായിരുന്നു ഇത്.

പോൾ അലന്റെ വിയോഗം ഹൃദയഭേദകമാണെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയാണു നഷ്ടപ്പെട്ടതെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് പറഞ്ഞു. പോൾ അലൻ ഇല്ലായിരുന്നെങ്കിൽ പേഴ്‌സനൽ കംപ്യൂട്ടിങ് എന്നത് തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്രോസോഫ്റ്റിനും വ്യവസായ മേഖലയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഥെല്ല അഭിപ്രായപ്പെട്ടു.