തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ ആദിവാസികൾക്കും ഭൂമി ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഓരേ ആദിവാസി കുടുംബത്തിനും എത്ര ഭൂമിയാണോ നഷ്ടപ്പെട്ടത് അത്ര തന്നെ ഭൂമി അവർക്കായി മടക്കി നൽകുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

പട്ടികജാതി വിഭാഗങ്ങൾക്ക് മുഴുവനും വിതരണം ചെയ്യാനുള്ള ഭൂമി ഇല്ലെങ്കിലും അവർക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടെത്താൻ സർക്കാരും ഇടപെടലുകൾ നടത്തുമെന്ന് കെ രാധാകൃഷ്ണൻ ഉറപ്പുനൽകി.

ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കൊപ്പം ആദിവാസി വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഭൂമിയുടെ ഉടമസ്ഥതയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരേയും ഭൂമിയുടെ ഉടമകളാക്കി മാറ്റണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. പല കാരണങ്ങൾ കൊണ്ടും പിന്നാമ്പുറത്ത് നിർത്തപ്പെട്ടവരാണ് പട്ടിക ജാതി, പട്ടിക വർഗ്ഗ ആദിവാസി വർഗ്ഗങ്ങൾ. അവരെ ചൂഷണം ചെയ്തുകൊണ്ട് വന്ന ചില വർഗ്ഗങ്ങൾ ഭൂമി അവരുടെ കൈക്കലാക്കി. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത കൂടി സൂചിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഭൂമി ഇല്ലാത്ത ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ സ്ഥലം കൊടുക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണ പ്രതിപക്ഷ സഹകരണത്തോടെ ആദിവാസികളുടെ ഭൂവിതരണത്തിനുള്ള നിയമം കൊണ്ടുവന്നത്. എന്നാൽ നിയമം ശരിയായ രീതിയിൽ നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി പറയുന്നു. എന്നാൽ ഇപ്പോൾ ഭൂവിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാകത്തിലുള്ള ഒരു അന്തരീക്ഷം നിലവിലുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവന്നതായി മന്ത്രി വ്യക്തമാക്കി.