വാസ്തുവിദ്യയിൽ അൽഭുതങ്ങൾ വിരിയിച്ച മലയാളിയാണ് എൻ മഹേഷ്. സാമൂഹിക പ്രതിബന്ധതയാണ് ഇദ്ദേഹത്തെ എന്നും താരമാക്കിയത്. നിർമ്മാണ മേഖയിൽ നാൽപത് വർഷം പിന്നിടുമ്പോൾ മഹേഷ് പുത്തൻ മാതൃകയുമായെത്തുന്നു. 575 സ്‌ക്വർ ഫീറ്റിൽ പരിസ്ഥിതിക്ക് ഇണങ്ങുന്ന വീട്. അതും അഞ്ച് ലക്ഷം രൂപയ്ക്ക്. 40 ദിവസത്തെ അധ്വാനം കൊണ്ട് വീട് പണി തീരുകയും ചെയ്യും.

അത്യാധുനിക വീടിന് വേണ്ട എല്ലാം ഉണ്ട്. ഇന്റർലോക്ക് ഇഷ്ടികകളാണ് വീട് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിലെ 80 ശതമാനം പേർക്കും അഞ്ചു ലക്ഷത്തിലുള്ള വീട് വയ്ക്കാനുള്ള കഴിവേ ഉള്ളൂ. അതു തരിച്ചറിഞ്ഞാണ് രണ്ട് ബെഡ്‌റൂമുള്ള വീടുണ്ടാക്കിയിരിക്കുന്നത്. സോളാറിലൂടെ വൈദ്യുതി ഉൽപാദനം. ഗ്യാസിന് ബയോഗ്യാസ് പുതുമാതൃക. അങ്ങനെ എല്ലാം ഉള്ള ഒരു വീട്. ജനലുകൾക്ക് പുനരുപയോഗിച്ച മരങ്ങൾ. ഫൈബർ സ്റ്റീൽ കോൺഗ്രീറ്റ് ടെക്‌നോളജിയാണ് മേൽക്കൂരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. സർക്കാർ നൽകിയ രണ്ട് സെന്റിലാണ് മഹേഷ് ഈ മാതൃകാവീട് ഒരുക്കിയിരിക്കുന്നത്.

എൻ മഹേഷ് എന്ന വാസ്തുശിൽപ്പി ജനിക്കുന്നത് 70 കളുടെ തുടക്കത്തിലാണ്. കൃത്യമായി പറഞ്ഞാൽ 1972-73 കാലഘട്ടത്തിൽ. അന്ന് കോളെജ് ഓഫ് എൻജിനീയറിംഗിൽ ആർക്കിടെക്ച്ചർ വിദ്യാർത്ഥിയായിരുന്ന മഹേഷ് തിരുവനന്തപുരം വൈ.ഡബ്ല്യു.സി.എ യുടെ നിർമ്മാണം ഏറ്റെടുക്കുന്നു. നഗരമധ്യത്തിൽ മഹേഷ് ആ കെട്ടിടം മെനഞ്ഞെടുക്കുന്ന ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ അദ്ധ്യാപകർ കൂടി വന്നിരുന്നു, ശിഷ്യന്റെ കരവിരുതിന് സാക്ഷ്യം വഹിക്കാൻ. പഠിച്ചിറങ്ങിയതിന് അടുത്ത വർഷം തന്നെ കോവളത്ത് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണ ചുമതല ഈ യുവ ശിൽപ്പിയെ തേടിയെത്തി. അതിന് ശേഷം ഹ്രസ്വമായ ഒരു അദ്ധ്യാപന ജീവിതം. പിന്നീട് തിരക്കിന്റെ നാളുകളായിരുന്നു മഹേഷിന്.

1975 ലാണ് മഹേഷ് സ്വന്തമായി പ്രാക്റ്റീസ് ആരംഭിക്കുന്നത്. എൻജിനീയറും മേസ്തിരിയും അരങ്ങു വാണിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഒരു ഒറ്റ മുറിയെ ഓഫീസാക്കി മാറ്റി കർമ്മപഥത്തിലേറിയ മഹേഷ് പതുക്കെ പതുക്കെ കേരളത്തിലെ നിർമ്മാണകലയെ മാറ്റി മറിക്കാൻ തുടങ്ങി. മനോഹരമായ അദ്ദേഹത്തിന്റെ സൃഷ്ടികൾ പലപ്പോഴും നഗരത്തിലെ ലാൻഡ് മാർക്ക് കെട്ടിടങ്ങളായി മാറി. കൊല്ലം പബ്ലിക് ലൈബ്രറി, തിരുവനന്തപുരം കോബാങ്ക് ടവർ എന്നിവ അവയിൽ ചിലതു മാത്രം. പണി തീർന്ന സമയത്ത് തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ ബിൽഡിങ് ആയിരുന്നു കോബാങ്ക് ടവർ. കേരളത്തിൽ ആദ്യമായി എസ്‌കലേറ്റർ സ്ഥാപിച്ചതും ആ കെട്ടിടത്തിലാണ്.

തുടർന്ന് നിരവധി വീടുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, അപാർട്ട്‌മെന്റുകൾ എന്നിവ കേരളത്തിന് അകത്തും പുറത്തുമായി മഹേഷിന്റെ രചനയിൽ വിരിഞ്ഞു. 197678 കാലഘട്ടത്തിൽ തിരുവനന്തപുരം മുതൽ കന്യാകുമാരി മുനമ്ബ് വരെ 12 ഓളം റെയിൽവേ സ്റ്റേഷനുകൾക്കാണ് അദ്ദേഹം തച്ചനായത്. 40ലധികം വർഷത്തെ തന്റെ സപര്യയിൽ 20 ഓളം റിസോർട്ടുകൾ ഡിസൈൻ ചെയ്തു കഴിഞ്ഞ അദ്ദേഹത്തിന്റെ കൂർഗിലെ താമര റിസോർട്ടിന് ലോകപ്രശസ്ത ട്രാവൽ മാസികയായ സിഎൻ ട്രാവലറിന്റെ മികച്ച റിസോർട്ട് ഡിസൈൻ അവാർഡ് ലഭിച്ചു.

വീടുകൾക്കും റിസോർട്ടുകൾക്കും പുറമെ നബാർഡ് ആസ്ഥാനം, ഇൻഫോസിസ് തിരുവനന്ത പുരം കാംപസ്, കോളെജ് ഓഫ് ആർക്കിടെക്ച്ചർ തിരുവനന്തപുരം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും മഹേഷ് തന്നെയാണ് രൂപകൽപ്പന ചെയ് തത്. ടെക്‌നോപാർക്കിന്റെ മൂന്നാം ഘട്ട വികസനവും ഈ തച്ചു ശാസ്ത്ര വിദഗ്ധന്റെ കയ്യിൽ സുഭദ്രം. തിരുവനന്തപുരം കോളെജ് ഓഫ് ആർക്കിടെക്ച്ചറിന്റെ ചെയർമാൻ കൂടിയാണ് മഹേഷ്.