ന്യൂഡൽഹി: അതിവേഗം പുരോഗമിക്കാൻ രാജ്യം തീരുമാനിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ബജറ്റിനെ പുകഴ്‌ത്തി കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ഇക്കൊല്ലത്തെ ബജറ്റിന് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങൾ രാജ്യത്തിന്റെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതിവേഗം പുരോഗമിക്കണമെന്നും സമയം പാഴാക്കാനുമില്ലെന്ന തീരുമാനം രാജ്യം കൈക്കൊണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ മനോഭാവം ചിട്ടപ്പെടുത്തുന്നതിൽ യുവാക്കൾ നിർണായക പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധത്തിലും വികസനത്തിലും കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും യോജിച്ച് പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് നമ്മൾ കണ്ടതാണ്, എങ്ങനെയാണ് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവർത്തിച്ചതെന്ന്. രാജ്യം വിജയിക്കുകയും ലോകത്തിനു മുന്നിൽ ഇന്ത്യക്ക് മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതിലും വിജയിക്കുകയും ചെയ്തു- പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണമാണ് ഇന്ത്യയുടെ വികസനത്തിന് അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.