വിവാഹ സീസണ്‍ അടുത്തതോടെ സ്വര്‍ണവിപണി ഉഷാറാകും; പവന് 2000 രൂപ കുറഞ്ഞു; സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ക്ക് ക്ഷീണം; അംഗീകൃത വ്യാപാരികള്‍ക്ക് സന്തോഷം

തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്ന് ആറു ശതമാനമായി കുറച്ചതോടെ സ്വര്‍ണ വില കുറഞ്ഞു. പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സ്വര്‍ണവില കുറയുന്നതിനൊപ്പം സ്വര്‍ണക്കള്ളക്കടത്തും കുറയുമെന്നതാണ് നേട്ടം. ' ഉയര്‍ന്ന ഇറക്കുമതി തീരുവ സ്വര്‍ണ കള്ളക്കടത്തിന് വളമാകുകയും, അംഗീകൃത റീട്ടെയ്ല്‍ സ്വര്‍ണ വ്യാപാര മേഖലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അത് സര്‍ക്കാരിന് റവന്യു നഷ്ടവുമുണ്ടാക്കും. കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ, സ്വര്‍ണക്കള്ളക്കടത്ത് കുറയുകയും, സര്‍ക്കാരിന് നികുതി വരുമാനം കൂടുകയും ചെയ്യും. റീട്ടെയ്ല്‍ ജ്വല്ലറിക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും സര്‍ക്കാരും അടക്കം എല്ലാ കക്ഷികള്‍ക്കും ഇളവിന്റെ ആനൂകൂല്യം കിട്ടുകയും ചെയ്യും', മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

കള്ളക്കടത്തുകാര്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണത്തിന് 10 ലക്ഷം രൂപവരെ ലാഭം ലഭിച്ചിരുന്ന സ്ഥാനത്ത് ഇറക്കുമതി തീരുവ കുറച്ചതോടെ അത് 4 ലക്ഷം രൂപയ്ക്കു താഴെയായി കുറഞ്ഞേക്കും. രാജ്യാന്തര വിപണിയും ആഭ്യന്തര വിപണിയും തമ്മില്‍ വിലയിലെ വ്യത്യാസം അന്തരം കുറയാനും ഇറക്കുമതി തീരുവ ഇളവ് സഹായിക്കും. നേരത്തേ ആഭ്യന്തര വില ഗ്രാമിന് 1,000 രൂപയോളം കൂടുതലായിരുന്നു.

' ഇത് ശരിയായ ദിശയിലുള്ള വലിയ ചുവടുവയ്പ്പാണ്. സ്വര്‍ണക്കളക്കടത്തുകാരെ നിരുത്സാഹപ്പെടുത്താന്‍ ഈ നടപടി സഹായിക്കും', വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യയുടെ സിഇഒ സച്ചിന്‍ ജെയിന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. അതേസമയം, ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്ത്യ വിപണിയായ ഇന്ത്യയില്‍ നിന്ന് സ്വര്‍ണത്തിനായി ആവശ്യം കൂടുന്നത് ആഗോള സ്വര്‍ണവിലയില്‍ വര്‍ദ്ധനയുണ്ടാക്കിയേക്കും. ഈ വര്‍ഷം ആഗോള സ്വര്‍ണവില ഏറ്റവും ഉയരത്തിലാണ് നില്‍ക്കുന്നത്. ഇന്ത്യയുടെ വ്യാപാര കമ്മി കൂട്ടാനും രൂപയുടെ മൂല്യം കുറയാനും ഈ നടപടി ഇടയാക്കുമെന്നും സൂചനയുണ്ട്.

ചിങ്ങമാസം ആകുന്നതോടെ വിവാഹ സീസണ്‍ തുടങ്ങുന്ന കേരളത്തില്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണിത്. സ്വര്‍ണം പണയം വയ്ക്കാനോ, വില്‍ക്കാനോ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയും. വരുംദിവസങ്ങളില്‍ 5000 രൂപവരെ കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇന്ന് 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 51,960 രൂപയാണ്. ഒരുഗ്രാമിന് 6,495 രൂപയും. 24 കാരറ്റിന് 7086 ഉം, 18 കാരറ്റിന് 5314 ഉം. 22 കാരറ്റിന് ഗ്രാമിന് 275 ഉം, 24 കാരറ്റിന് 299 ഉം, 18 കാരറ്റിന് 225 ഉം കുറഞ്ഞു.