ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധിക താരിഫ് വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുതിക്കുന്നു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യം 7.8% വളര്‍ച്ചാ നിരക്ക് കൈവരിച്ചു. പ്രമുഖ മാധ്യമമായ റോയിട്ടേഴ്സ് നടത്തിയ പോളില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്ന 7.2 ശതമാനത്തെയും മറികടക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ജിഡിപി കണക്കാക്കുന്നതിനുള്ള ചട്ടക്കൂട് സര്‍ക്കാര്‍ പരിഷ്‌കരിച്ചതിന് ശേഷം പുറത്തുവരുന്ന ആദ്യ കണക്കുകളാണിത്.

ഇന്ത്യയുടെ വളര്‍ച്ചാ പാത എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കുന്നതാണെന്ന് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിലെ അലക്സാണ്ട്ര ഹെര്‍മന്‍ അഭിപ്രായപ്പെട്ടു. മുന്‍ പാദത്തിലെ 8.2% വളര്‍ച്ച പുതിയ പരമ്പര പ്രകാരം 8.4 ശതമാനമായി പരിഷ്‌കരിച്ചിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തെ ജിഡിപി എസ്റ്റിമേറ്റ് 7.4 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ഡാറ്റയുടെ ഗുണനിലവാരവും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം കൊണ്ടുവന്ന മാറ്റങ്ങള്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം പ്രതിഫലിപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ സാമ്പത്തിക ഡാറ്റയുടെ കൃത്യതയെക്കുറിച്ച് അന്താരാഷ്ട്ര നാണയ നിധി നേരത്തെ ഉന്നയിച്ചിരുന്ന 'സി ഗ്രേഡ്' റേറ്റിംഗ് ആശങ്കകള്‍ പുതിയ പരിഷ്‌കരണത്തോടെ പരിഹരിക്കപ്പെടുമെന്ന് എംഒഎസ്പിഐ സെക്രട്ടറി സൗരഭ് ഗാര്‍ഗ് പറഞ്ഞു. സ്വകാര്യ ഉപഭോഗത്തിലും സ്ഥിര മൂലധന രൂപീകരണത്തിലും 7 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തിയത് സമ്പദ്വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണെന്ന് സൂചിപ്പിക്കുന്നു.

അമേരിക്ക ഏര്‍പ്പെടുത്തിയ 50% താരിഫിന്റെ ആഘാതം നേരിട്ട ആദ്യ പൂര്‍ണ്ണ പാദമായിരുന്നു ഇത്. തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഓട്ടോ ഘടകങ്ങള്‍ എന്നിവയെ താരിഫ് ബാധിച്ചെങ്കിലും ഇവയ്ക്ക് ബദല്‍ വിപണികള്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ട്രംപിന്റെ താരിഫിന്റെ ഭൂരിഭാഗവും യുഎസ് സുപ്രീം കോടതി നിരോധിച്ചതും, താരിഫ് 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള ഇടക്കാല വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതും കയറ്റുമതി മേഖലയ്ക്ക് ആശ്വാസമാകും.

ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ പരിഷ്‌കാരവും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതും ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. ജിഎസ്ടി പരിഷ്‌കരണത്തിലൂടെ 48,000 കോടി രൂപയുടെ വരുമാന നഷ്ടം സര്‍ക്കാരിനുണ്ടായെങ്കിലും, സമ്പദ്വ്യവസ്ഥയുടെ വേഗത്തിലുള്ള വളര്‍ച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കുള്ള അംഗീകാരമായി മാറുകയാണ്. ഉത്സവ സീസണിലെ സ്വര്‍ണ്ണത്തിന്റെയും വാഹനങ്ങളുടെയും വര്‍ദ്ധിച്ച വില്‍പനയും വളര്‍ച്ചയ്ക്ക് കരുത്തേകി.