മസ്‌ക്കറ്റ്: എയ്ഡ്‌സ് രോഗത്തെക്കുറിച്ചും രോഗികളെക്കുറിച്ചും രാജ്യത്ത് നിലനിൽക്കുന്ന തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനായി എച്ച്‌ഐവി ബോധവത്ക്കരണം ഒമാനിൽ ശക്തിപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് ഹെൽത്ത് വെളിപ്പെടുത്തി. എച്ച്‌ഐവി ബോധവത്ക്കരണം ശക്തമായതോടെ എയ്ഡ്‌സ് രോഗികളോട് സമൂഹത്തിനുള്ള അവജ്ഞ നീക്കിയെടുക്കാൻ സാധിച്ചുവെന്നും കൂടുതൽ ആൾക്കാർ ചികിത്സയ്ക്കായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.

2013-ലെ വാർഷിക ഹെൽത്ത് റിപ്പോർട്ട് പ്രകാരം ആളുകൾക്കിടയിൽ ബോധവത്കരണം ഈ രോഗം പുറത്തുപറയുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ 2013-ൽ 2012നെ അപേക്ഷിച്ച് എച്ച്‌ഐവി കേസുകളുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്.

2013 ൽ 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 75 പേർ സ്ത്രീകളാണ്. 2012ൽ ഇത് 127 ആയിരുന്നു. 2013ൽ എയ്ഡ്‌സ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആണ്. മുൻ വർഷം ഇത് 23 ആയിരുന്നു. നിലവിൽ 2013-ലെ കണക്കു പ്രകാരം രാജ്യത്ത് 1511 പേരാണ് രോഗം ബാധിച്ച് കഴിയുന്നത്.