തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) (65) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് ബാനറുകളില്‍ അറുപത്തിരണ്ടോളം സിനിമകള്‍ നിര്‍മ്മിച്ചു. അരോമ മണിയുടെ ആദ്യനിര്‍മ്മാണ സംരംഭം 1977ല്‍ റിലീസ് ചെയ്ത മധു നായകനായ 'ധീരസമീരെ യമുനാതീരെ' ആയിരുന്നു. 'തിങ്കളാഴ്ച നല്ല ദിവസം', 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റാണ് അവസാന ചിത്രം. ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 'ആ ദിവസം' (1982), 'കുയിലിനെത്തേടി' (1983), 'എങ്ങനെ നീ മറക്കും' (1983), 'മുത്തോടു മുത്ത്' (1984), 'എന്റെ കളിത്തോഴന്‍' (1984), 'ആനക്കൊരുമ്മ' (1985), 'പച്ചവെളിച്ചം' (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.

ആരോമ മണി നിര്‍മ്മിച്ച 62 സിനിമകളില്‍ അഞ്ചെണ്ണം മാത്രമാണ് ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടിട്ടുള്ളത്. റൗഡി രാമു, എനിക്കു ഞാന്‍ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്ക്കൊരുമ്മ, ലൗസ്റ്റോറി, പദ്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം,നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മീഷണര്‍, ജനാധിപത്യം, എഫ്ഐആര്‍, പല്ലാവൂര്‍ ദേവനാരായണന്‍, കാശി (തമിഴ്), മിസ്റ്റര്‍ ബ്രഹ്‌മചാരി, ബാലേട്ടന്‍, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15, ആര്‍ട്ടിസ്റ്റ് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട ചിത്രങ്ങള്‍.

പദ്മരാജന്‍, പി. ചന്ദ്രകുമാര്‍, സിബി മലയില്‍, കെ. മധു, ജോഷി, ഷാജി കൈലാസ്, സുരേഷ് ബാബു, വിജി തമ്പി, വിനയന്‍, വി.എം. വിനു, സുനില്‍, തുളസിദാസ്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചിട്ടുളളത്.